വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Saturday, April 30, 2011

കര്‍മബന്ധത്തിന്റെ ഏതു ചരടാണ്‌ ഖാസാക്കില്‍ എത്തിച്ചത് ?

പനംപട്ടകളില്‍ കാറ്റ് പിടിക്കുന്ന സന്ധ്യയില്‍ ഖസാക്കിലേക്ക് തിരിയുമ്പോള്‍ ആരോ എറിഞ്ഞ ചോദ്യം മനസ്സിലേക്ക് വഴുതി.
"കര്‍മബന്ധത്തിന്റെ ഏതു ചരടാണ്‌ നിങ്ങളെ വഴി കൊണ്ട് വന്നത്.?"

പാത ഗതി മുട്ടി നിന്നപോലെ ഒരിടം ഞങ്ങളെ തടഞ്ഞു.
പൊന്നു വേണ്ടാത്ത ഉടലിന്റെ ധാരാളിത്തവുമായി ഒരു ചിരി കടിച്ചമര്‍ത്തി യാഗാശ്വമായി നടന്നുപോയ ആരോ ഒരുവള്‍ വീണ്ടും കാലാന്തരങ്ങള്‍ കടന്നു വരുന്ന പോലെ ..മൈമുനയുടെ ഒര്‍മത്തണല്‍ ..
അവിടെ ആ കുഴല്‍ക്കിണര്‍ കണ്ടപ്പോള്‍ നിറച്ച മണ്‍കുടം ഒക്കത്തുവെച്ചു ചാന്തുമ്മ നടന്നത് വീണ്ടെടുത്തു.
നിറകുടത്തിനിടയില്‍ സ്വല്പമോടിഞ്ഞ ഇടുപ്പ്..
ചുവടുകളും കാഴ്ചകളും ഈ മണ്ണില്‍ അലിഞ്ഞു കിടപ്പുണ്ടാവും....
തെവാരത്ത് ശിവരാമന്‍ നായരുടെ ഞാറ്റുപുര. രണ്ട് മുറി, വരാന്ത, പിറകില്‍ താഴ്വാരം..
വാതില്‍ .മണ്ണിന്റെയും നെല്ലിന്റെയും മണം..മറ്റെന്തൊക്കെയോ ..


ഞാറ്റുപുര ചുറ്റുമ്പോള്‍ ഇനി മേല്‍ നാരായണി വരില്ലാല്ലോ എന്നോര്ത്ത ചുവരുകള്‍.

ഞാറ്റുപുരയില്‍ തവിട്ടു നിറത്തിലുള്ള ചിലന്തികളെ കണ്ണുകള്‍ തേടി.
വിള്ളലുകള്‍ക്കുള്ളില്‍ കൈപ്പടത്തോളം പോന്ന അവ വിശ്രമം കൊള്ളുകയാവും.

പച്ച മഷികൊണ്ട് അടിവരയിട്ട പേരുകള്‍ ഉള്ള ഹാജര്ബുക്ക്.
പോക്ക് വെയില്‍ അകത്തേക്ക് കടന്നു നോക്കി.ഇല്ല ഒന്നുമില്ല.രവിയുടെ കിടാങ്ങള്‍...?

കുഞ്ഞാമിന കഥ പറയാന്‍ തുടങ്ങി...
അരശിന്‍ പൂക്കള്‍ കൊഴിഞ്ഞ പറമ്പില്‍ മേയുന്ന മയില്പറ്റം..
വാക്കുകള്‍ മടിയിലിരുന്നു ഈര്പം കൊണ്ട പാഠങ്ങള്‍ ചിതലെടുക്കാതെ ഇപ്പോഴും മങ്കട്ടകള്‍ കാത്തു സൂക്ഷിക്കുന്നുണ്ടാവും.

"...തോടിനും സ്കൂളിനും ഇടയ്ക്ക് തെല്ലൊരറ്റത്തേക്ക് മാറി സ്ഥൂലവും ജീര്‍ണവുമായൊരു പള്ളി കയ്യും കാലും കുത്തി നിന്നു,..."
ഷെയ്ഖിന്റെ പുകള്‍പാടി അഗതിയായി നടന്ന പഥികന്റെ കാലില്‍ വൃണം നൊന്തത്‌ ഇവിടെവിടെയോ
തുരുമ്പെടുത്ത അടഞ്ഞ വഴികളില്‍ .. ഖസാക്കിന്റെ അനന്തമായ കാലം തളം കെട്ടിക്കിടക്കുന്ന പന്ത്രണ്ടു പള്ളികളുടെ ഓര്‍മ്മകള്‍ ..സൈദുമിയാന്‍ ഷെയിക്ഖും തങ്ങന്മാരും പൌര്‍ണമി ആയിരത്തൊന്നു കുതിരകളുടെ പട.
ആയിരം വെള്ളക്കുതിരകള്‍ പൌര്‍ണമിരാവില്‍ തിരയിളക്കി വരുന്ന കാഴ്ചകള്‍ ഏറ്റു വാങ്ങിയ കാലങ്ങള്‍.
ഒരു പാണ്ടന്‍ കുതിരയുടെ വേര്‍തിരിച്ചെടുത്ത കുളമ്പടികള്‍ ....
എല്ലാം പുതുക്കി .....


പള്ളിക്കുളം.ആഴമേറിയ ജലപ്പരപ്പിനു മുകളില്‍ എന്നോ നീലത്താമര വിരിഞ്ഞിരുന്നു. മണ്ഡലികള്‍ അലസമായി ഇഴഞ്ഞു നീതിയിരുന്നു.


മേഘങ്ങള്‍ക്കടിയില്‍ നീലിച്ച താമരയിലകള്‍ക്കിടയില്‍ നിന്നും പുറത്ത് വരാന്‍ പാടുപെട്ട കുളക്കോഴിക്കുഞ്ഞു എവിടെ ഒലിച്ചുപോയി.?
ദുരൂഹമായ ദുഃഖം കുളത്തില്‍ നിറഞ്ഞു.
പകല്‍ ചായുമ്പോള്‍ കുളിച്ചു ഈറനോടെ പള്ളിയുടെ ഉള്ളിലേക്ക് പോയ.., ....അര്‍ദ്ധവിരാമാങ്ങളുടെ സ്മരണകള്‍ പായലുക്ളില്‍ മുങ്ങിക്കിടന്നു.


കാലം ചുരുട്ടി വെച്ച പനംപിന്‍ ഇഴപിരിഞ്ഞ ബന്ധങ്ങള്‍ക്കിടയില്‍ ഇരുള്‍ കയറിക്കിടന്നു.അതിലെവിട്യോ ഒരു തുണ്ട് വെള്ളക്കടലാസു ഞാന്‍ കാംക്ഷിച്ചു.
"രവീ,
ഇത് ഞാനാണ് പദ്മ.
രാപ്പക്ഷികള്‍ പറന്ന് പോകുന്നതും നോക്കി കടല്‍ത്തീരത്തെ തണുത്ത മണലില്‍ കിടന്നത് ഏഴു വര്ഷം മുമ്പാണ്.രവിയുടെ സ്വാസ്ഥ്യം നശിപ്പിക്കാന്‍ ഞാന്‍ വീണ്ടും വരുന്നെങ്കില്‍ ക്ഷമിക്കുക."
ഇതിഹാസ സ്മരണകളുടെ കാഴ്ചകളില്‍. വഴികാട്ടാന്‍ വന്ന ഒരു വാര്‍ദ്ധക്യം. ഇതിഹാസകാരന്‍ വന്ന ഓര്‍മകളുടെ കൈമുതല്‍.അയാളുടെ കാരുണ്യം അറിയിച്ചു. നേരമായി.ഇറങ്ങാം. മുളകള്‍ പാകിയ വേലികള്‍ വിടര്‍ന്നു.
യാത്ര മങ്ങുപോള്‍ കണ്ടു .അടുത്ത തലമുറയോടൊപ്പം.അയാള്‍ കാത്തിരിക്കുന്നു.
ഖസാക്കിലേക്ക് വഴിതെറ്റി വരുന്നവരെ വരവേല്‍കാന്‍
-------------------------------------------------------------------------------------------
ഉപേക്ഷിക്കപ്പെട്ട ഒരു ബോര്‍ഡു.


------------------------------------------------------------------------------------

Friday, April 15, 2011

വയനാടന്‍ ചുരം ഒറ്റയ്ക്ക് കേറരുത്..

അതിരാവിലെ കോഴിക്കോട് നിന്നും പുറപ്പെടണം .
നാല് മണിക്ക് തന്നെ ജീപ്പില്‍ കയറി. നല്ല തണുപ്പ്.
ജീപ്പിന്റെ മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ചു.വയനാട് യാത്ര അനുഭവിക്കാന്‍ അതാണ്‌ ഒരു മാര്‍ഗം.വളവും തിരിവും തുടങ്ങിയപ്പോള്‍ മഞ്ഞു മലമടക്കുകളില്‍ കൂടി നിറഞ്ഞൊഴുകാന്‍ തുടങ്ങി. യാത്രയുടെ വേഗത കുറച്ചു.ഇടതു വശം ആഴവും പച്ചപ്പും ..

വണ്ടിയിലിരുന്നു കണ്ടാല്‍ സുഖം പോര. തന്നെയുമല്ല ഞങ്ങളോടൊപ്പം ആദ്യമായി വരുന്നവരും ഉണ്ട്. . വിനയം കൊണ്ടാവുംഅവര്‍ വണ്ടി നിറുത്താന്‍ പറഞ്ഞില്ല . പക്ഷെ മനസ്സിലെ ആഗ്രഹം കേള്‍ക്കാമായിരുന്നു. കാഴ്ച്ചയുടെ കവാടം തുറന്നു തരുന്നഒരു ബിന്ദു നോക്കി വണ്ടി നിന്നു. ഞാന്‍ ഇറങ്ങി. മരത്തില്‍ ചാഞ്ചാട്ടം.

വാനരകുടുംബം അസന്തുഷ്ടി പ്രകടിപ്പിച്ചു.അപ്പോള്‍ മഞ്ഞു മറുവശത്ത് ...

കണ്ണുകള്‍ വിടര്‍ന്നു .കാഴ്ച താഴേക്കു ഊര്‍ന്നിറങ്ങി തണുത്ത കാറ്റ് അടിക്കുറിപ്പെഴുതിയ മഞ്ഞില്‍ തൊട്ടപ്പോള്‍ കിടുകിടാ വിറയല്‍ .
ആകാശം ഒലിച്ചിറങ്ങി താഴ്വാരങ്ങള്‍ മൂടുകയാണോ അതോ മഞ്ഞു പടര്‍ന്നു കേറി മാനം നിറയുകയാണോ..

ചില കുന്നുകള്‍ മഞ്ഞില്‍ മുങ്ങി .പ്രഭാത സ്നാനം. കാഴ്ച ഒരിക്കലും മറക്കില്ല. മനസ്സുകളില്‍ തൂമഞ്ഞുവിശുദ്ധി സ്നേഹപൂര്‍വ്വം നിറയുമ്പോള്‍ സമാനമനസ്സിന്‍ സാന്നിധ്യം അലൌകികമായ ആനന്ദം നിറയ്ക്കും. മഞ്ഞലകള്‍ വെന്മേഘങ്ങളിലേക്ക് കൈകോര്‍ക്കും അത്യപൂര്‍വമായ അനുഭവം ചുരം ഇറങ്ങി വരും.അത് കൊണ്ടാണ് പുലരിയില്‍ ഒറ്റയ്ക്ക് ചുരം കയറരുതെന്ന് പറഞ്ഞത്.


ചങ്ങല്യ്കിട്ട ഒരു മരം. ഓര്‍മകളില്‍ പാണന്റെ തുടി പഴം പാട്ട് പാടി.വനസൌന്ദര്യ ത്തിലേക്ക് സൌഭാഗ്യത്ത്തിലേക്ക് വെള്ളക്കാരന് വഴികാട്ടിയ നിഷ്കളങ്ക ആദിവാസിയുടെ ജീവനെ കശക്കി എറിഞ്ഞ ചതിയുടെ അധിനിവേശം -
"അധികാരം -വഴികാട്ടിയോന്‍ -കുരുതിചോര- അലയുന്ന ആത്മാവ്
-പിടിച്ചു കെട്ടല്‍ -ശാന്തി-"ഈ കഥയില്‍ കൊടിയ അനീതിക്കെതിരെ മരണാനന്തരവും കലഹിച്ച അടങ്ങാത്ത പ്രതികാരത്തെ ചങ്ങലക്കിടുന്ന മേലാള താത്പര്യം തന്നെയാണോ പ്രതിഫലിക്കുന്നത്..ഈ മരം ഈ ചങ്ങല ആദിവാസി ജനതയുടെ ചങ്ങല ജീവിതത്തെ ഓര്‍മിപ്പിച്ചു

ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തില്‍ ചെന്നപ്പോള്‍ ഒരു വാല്‍മീകം.എന്നോളം ഉയരം. കര്‍ണാടകത്തില്‍ സഞ്ചരിച്ചപ്പോള്‍ ഇതേപോലെ വലിയ ചിതല്‍ പുറ്റുകള്‍ കണ്ടിട്ടുള്ളത് ഒര്‍മ വന്നു. ..കര്‍ണാടകത്തിന്റെ അതിരടുത്താണല്ലോ.കുട്ടിക്കാലത്ത് എന്‍റെ നാട്ടില്‍ ചിതല്‍ പുറ്റുകള്‍ ഉണ്ടായിരുന്നു. അവയുടെ അടുത്ത് ചെല്ലാന്‍ ആരും അനുവദിക്കില്ല . ഞങ്ങള്‍ കുട്ടികള്‍ക്ക് ആരുടെ അനുവാദം വേണം.? ഞങ്ങള്‍ ഗവേഷകര്‍ അതിന്റെ തല അറുക്കും. അടുത്ത ദിവസം അതു പഴയ പോലെ..

ഇടക്കല്‍ ഗുഹ. പുരാതന സംസ്കാരത്തിന്റെ നെറുകയിലേക്ക് കയറിച്ചെല്ലുക പ്രയാസം ചിലര്‍ പാതി വഴിയില്‍ വെച്ച് കുഴപ്പി മടങ്ങുന്നത് കണ്ടു. കൈവരി ഉണ്ടെങ്കിലും കയറ്റം പാടാണ്‌.വലിഞ്ഞു കയറുക തന്നെ.കുന്നിലേക്കുള്ള ഇടുങ്ങിയ വഴിയുടെ സൌന്ദര്യം . സാഹസികത സൌന്ദര്യാനുഭൂതി നല്‍കും ആര്‍ക്കും ഇപ്പോഴും എവിടെയും.കയറിചെന്നപ്പൊഴോ ..പാറക്കൂട്ടങ്ങളുടെ കുസൃതി വെല്ലുവിളിച്ചു. ചുണയുണ്ടെങ്കില്‍ കടന്നു വരൂ. ഞാന്‍ കൂസലില്ലാതെ അവയുടെ ഉള്‍ ത്തടത്തിലേക്കിറങ്ങി .

മേലാകാശം നീലിമയുടെ ചന്തം കാട്ടി ചിരിച്ചു. പെട്ടെന്ന് ഞാന്‍ കാലം കടന്നു പോയത് തൊട്ടറിഞ്ഞു. ഭൂതകാലം എനിക്ക് ആവരണം .
.ഞാന്‍ കാലത്തെ വായിക്കാന്‍ ശ്രമിച്ചു.
ലിഖിതങ്ങളില്‍ ,അവയുടെ വ്യാഖ്യാനങ്ങളില്‍ സംസ്കൃതിയുടെ വേരുകള്‍ ആഴം തേടി.

കാലത്തില്‍ നിന്നും പുറത്തേക്ക് കടന്നു. വര്‍ത്തമാനം തലയുയര്‍ത്തി നില്‍ക്കുന്നു.
ശാഖകള്‍
വിടര്‍ത്തി ഇല വിരിച്ചു തണല്‍ പാകി ..
വേരുകള്‍
മണ്ണില്‍ അജ്ഞാതമായ ലിപികള്‍ എഴുതിക്കൊണ്ടിരുന്നു.
ഗുഹയ്ക്ക് പുറത്ത് കടന്നപ്പോള്‍ കുന്നിന്റെ അപ്പുറം കാണാന്‍ മോഹം അവിടേക്ക് നടന്നു.വലിയ പാറകളുടെ അകമ്പടിക്കാഴ്ചകള്‍.
പാറകള്‍ കൊതിപ്പിക്കും.
എന്‍റെ
നാട്ടില്‍ ചുട്ടിപ്പാറ ഉണ്ട്. അതിന്റെ മുകളില്‍ കയറിയാല്‍ നല്ല കാറ്റ് വരും. പരുന്തുകള്‍ വട്ടം ചുറ്റി വട്ടം ചുറ്റി അങ്ങനെ കാറ്റില്‍ ചിലപ്പോള്‍ നിശ്ചലമായി..
ചടയ
മംഗലത്ത് ജടായുപ്പാറ കയറിയ അനുഭവം ഓര്‍മയില്‍ വന്നു.
കുറെ
ചെറുപ്പക്കാര്‍ ഉയരങ്ങളിലേക്ക് പിടിച്ചു പിടിച്ചു കയറുന്നുണ്ടായിരുന്നു.
എനിക്ക്
അതിയായ ആഗ്രഹം .പക്ഷെ ..അപ്പുറം കാഴ്ച വിളിച്ചു.
"ദാ ദൂരെ കാണുന്നത് കര്‍ണാടകമാ ...".
ആരോ
പറയുന്നത് കേട്ടു."തമിഴ് നാട്ടിലേക്ക് പോകാന്‍ അതുവഴി പോയാല്‍ മതി "മറ്റൊരാള്‍ വിരല്‍ചൂണ്ടി.ശരിയാണോ .അതെ മൂന്നു സംസ്ഥാനങ്ങള്‍ അതിര് വിടാതെ ഒത്തുചേരുന്ന മുത്തങ്ങ വനം അടുത്താണല്ലോ..ഏതായാലും വിശാലത മറുനാടന്‍ മണമുള്ളത്.
കുന്നിന്റെ അടിവാരം എല്ലാവിധ കൃഷിയുടെയും വിളനിലം

ഇടക്കല്‍ മലയിറങ്ങി ക്ഷീണം തീര്‍ക്കാന്‍ തീരുമാനിച്ചു.അവിടെ ദാഹജലം വില്പനയ്ക്കുണ്ട്. ചൂട് ചായയും.അപ്പോഴാണ്‌ മരങ്ങളില്‍ കണ്ണുടക്കിയത്. തണുത്ത കാലാവസ്ഥയുടെ കാവല്‍മരങ്ങള്‍. ക്യാമറ ഉണര്‍ന്നു.


ഇനി മ്യൂസിയം കാണണം.നവീന ശിലായുഗത്തിന്റെ ശേഷിപ്പുകള്‍ അമ്പുകുത്തി മലയിലും സമീപ പ്രദേശങ്ങളിലും നിന്നും ചികഞ്ഞെടുത്ത അന്വേഷകര്‍...
മധ്യകാലത്തിന്റെ
സമ്പന്നമായ സംസ്കാരത്തിന്റെ അടയാളങ്ങള്‍ വീരക്കല്ലായി, പുരാതന ലിപികളില്‍ എഴുതിയ അജ്ഞാത സന്ദേശങ്ങളായി, ശിലകളില്‍ കൊത്തിയ സൌന്ദര്യ ആവിഷ്കാരങ്ങളായി മണ്ണില്‍ ചുട്ടെടുത്ത അറിവുകളായി പല രൂപങ്ങളില്‍ അവിടെ.
കാടിന്‍ മടിത്തട്ടുകളില്‍ എവിടെയൊക്കെയോ മറവു ചെയ്യപ്പെട്ടു.
അതില്‍ ചിലത് ഞാന്‍ കണ്ടു നമിച്ചു.
സഹസ്രാബ്ദങ്ങള്‍ കഴിയുമ്പോള്‍....
നമ്മുടെ ഈ കാണുന്ന ആര്‍ഭാടങ്ങള്‍, ജീവിതത്തിന്റെ പോലിമകള്‍. കണ്ടെത്തലുകള്‍
എല്ലാം പ്രാകൃതമാകുകയും ... അവ ആരെങ്കിലും ചികഞ്ഞെടുത്തു കാഴ്ചയ്ക്ക് വെക്കുമല്ലോ ...ഈ ചിന്ത എന്നിലൂടെ കടന്നു പോയി.
ഞാന്‍ ഒരു കാഴ്ചവസ്തുവായി ചൂരല്‍ മെടഞ്ഞ ഏതോ വല്ലത്തില്‍ പെട്ടപോലെ... .


പുറത്തിറങ്ങിയപ്പോള്‍ ഒരു മരം .
അതിന്റെ ചുവട്ടില്‍ സന്ധ്യ വിരുന്നു ഒരുക്കാന്‍ തുടങ്ങുന്നു.ഞാന്‍ അവിടേക്ക് നടന്നു.
.ആകാശത്തിലേക്ക് വളര്‍ന്ന ശാഖകളില്‍ നക്ഷത്രങ്ങള്‍ വിരിയുന്ന നേരത്തിനായി ഞാന്‍
.
...ആരോ ഒപ്പം വരുന്നപോലെ.



Wednesday, April 13, 2011

തെരഞ്ഞെടുപ്പുകാലെത്തെ യാത്രക്കാഴ്ചകള്‍.


തെരഞ്ഞെടുപ്പു കാലത്ത് കോവളം മുതല്‍ കോഴിക്കോട് വരെ സഞ്ചരിക്കാന്‍ അവസരം കിട്ടി .പ്രചാരണ പോസ്ടരുകള്‍ ഒത്തിരി സംസാരിച്ചു.കോട്ടയം ശ്രീ:വാസവന്‍ എന്തിനാണ് ഈ മുദ്ര കാട്ടി ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഓര്‍ത്തു വെച്ച കുസൃതി എന്തോ ഉണ്ട്.. അല്പം കഴിഞ്ഞപ്പോള്‍ ഒരു സവിശേഷ കാഴ്ച കണ്ടു.താരങ്ങളുടെ മുമ്പില്‍ സ്ഥാനാര്ത്തികള്‍ ഒതുങ്ങി പ്പോകുന്നതിന്റെ ദൃശ്യം. അതോ നടിയെ കടാക്ഷിക്കുന്ന ചെലവില്‍ ഒരു വോട്ടു അഭ്യര്‍ത്ഥന കൂടി എന്ന് വിചാരിച്ചോ ആവോ..ആര്‍ക്കറിയാം.


ഹൃദയം തുറന്നുള്ള നിഷ്കളങ്ക ചിരി വീരന്‍ സുരേഷ് കുറുപ്പ് തന്നെ.ഈ ഫ്ലക്സ് ഇവിടെ കൊണ്ട് വെച്ച് ചിരിക്കണോ സഖാവേ എന്ന ചോദ്യം ആരുംചോദിച്ചു പോകും ചിരിച്ചു പോകും. ധ്യാനം വോട്ടാകുമോ അതോ .(.ദ്വയാര്‍ത്ഥം ഉണ്ടോ .)ചങ്ങനാശേരിയില്‍ ഡോക്ടറുടെ വക ചിരി ചികിത്സ. ഈ രംഗം വശമില്ല. ജനകീയ ശാസ്ത്രവും ഫ്ലക്സ് ബോര്‍ഡില്‍ ചിരിക്കും.
പാല- ശരിക്കും പ്രതീകാത്മകമായി പ്രചരണം. ഒത്തിരി വെള്ളം കുടിപ്പിക്കും എന്നോ നീന്താന്‍ കഴിയുമെങ്കില്‍ കര പറ്റുമെന്നോ ഒക്കെ സൂചിപ്പിക്കുന്ന സ്ഥാനം തന്നെ തെരഞ്ഞെടുത്തു.
പിന്നില്‍ ജിം .മാണിമാര്‍ പുഴയോരം തേടിയത് കാര്യമായി.
ജോസഫിന്റെ ഒറ്റപ്പെടല്‍ അടയാളപ്പെടുത്തിയ നിരവധി പോസ്ടരുകള്‍ കണ്ടു. കൃഷി ഇടങ്ങളില്‍ കാവല്‍ നില്‍ക്കും പോലെ ചിലത്. ചങ്ങരംകുളത് ചെന്നപ്പോള്‍ കൂട്ടായ്മ പ്രകടം.ഡി വൈ എഫ് ഐ ലീഗിനും കൊണ്ഗ്രസിനും വേണ്ടി ബുക്ക് ചെയ്ത ഒരു തൂണ്‍- ഹൈ വോള്‍ടേജില്‍ കൊടി പാറുന്നു...ഇടതു വശം ചേര്‍ന്ന് കുറെ കോണ്ഗ്രസ് കാര്‍ പോകുന്ന കാഴ്ചയും കണ്ടു അല്ലെങ്കിലും ചിലരുടെ വരവിനെ തടസ്സപ്പെടുത്താന്‍ വേഗത കുറയ്ക്കാന്‍ ആസൂത്രിതമായ നീക്കമുണ്ടെന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവുമോ. ദാ തെളിവ്.. കവലകളില്‍ എങ്ങോട്ട് പോകണം എന്ന് ആലോചിച്ചു നില്‍കുന്നവര്‍ക്ക് സി പി എം വക. പക്ഷെ ഇടത്തോട്ടും വലത്തോട്ടും പോകാം. ഏതു ഇടത്തെന്നു (വഴി )വരുന്ന വാക്കും വ്യാഖ്യാനവും പറയുമോ? ഏതു മുന്നണികള്‍ക്കും ചേരുന്ന കൊടി തോരണങ്ങള്‍.കഷണങ്ങള്‍ ചേര്‍ന്ന മുന്നണികള്‍.കാലി കസേരകള്‍ കവലകളില്‍ .നല്ല കാര്യം പൊതു ജനങ്ങളെ ഇരുത്തി കേള്‍പിക്കാന്‍ സന്മനസ്സു എല്ലാ പാര്ടിക്കാരും കാണിച്ചല്ലോ.നാട് വര്‍ണാഭം . എല്ലാ നിറങ്ങളും തോരണം ചാര്‍ത്തി.ഇലക്ഷന്‍ കമീഷന്റെ നിയന്ത്രണം ഉള്ളതിനാലാവാം പൂവാകയുടെ ചോപ്പ് തിളങ്ങിയില്ല. കണി കൊന്നയുടെ പൊന്മഞ്ഞ മങ്ങിപ്പോയി.
ചെങ്ങന്നൂരില്‍ മനോഹരമായ ഒരു പ്രചരണം.പൂക്കച്ചവടക്കാര്‍ വക. സുജാതയ്ക്കും വിഷ്ണുവിനും ഇടയില്‍ പൂമാല. വോട്ടര്‍മാര്‍ക്ക് വാങ്ങി ആരെ വേണമെങ്കിലും വരിക്കാം.