വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Monday, February 16, 2015

ചെറുദ്വീപിലെ കടല്‍ത്തീരത്തിരകള്‍ക്ക് അപൂര്‍വ ഭാവങ്ങള്‍


രാവിലെ 6.30 ന് മറ്റൊരു ദ്വീപിലേക്കുള്ള യാത്രക്ക് എല്ലാവരും തയ്യാറായി. ഈ യാത്രാലക്ഷ്യംതലേദിവസത്തെ കാലാപത്തര്‍ യാത്രയുടെ ആലസ്യത്തെ  മായിച്ചുകളഞ്ഞു.  
യാത്ര തുടങ്ങി. ഗസ്റ്റ് ഹൗസില്‍ നിന്നും 1/2 കിലോമീറ്റര്‍ നീങ്ങിയതേയുള്ളൂ. കാര്‍ പഞ്ചറായി. തുടക്കത്തില്‍ തന്നെ കല്ലുകടി. അനിശ്ചിതത്വം. വൈകിയാല്‍ കപ്പല്‍ കിട്ടില്ല. മൊബൈല്‍ഫോണില്‍ വിളിച്ചപ്പോള്‍ രക്ഷകനെത്തി. ശ്രീ.രാജീവിന്റെ കാര്‍. അതിലും അപ്പോള്‍ വന്ന ഒരു ഓട്ടോയിലുമായി ജെട്ടിയിലേക്ക് പാഞ്ഞു.ജെട്ടിയിലേക്ക് കാറിനും ഓട്ടോയ്ക്കും പ്രവേശനമില്ല. മറ്റൊരു വാഹനം വന്നു നിന്നു.അതില്‍ കയറി. കോസ്റ്റല്‍ക്രൂസ് എന്ന കപ്പല്‍  കാത്ത് കിടപ്പുണ്ടായിരുന്നു. ജെട്ടിയിലേക്ക്  കൊണ്ടുപോയ വാഹനത്തില്‍ തിരിച്ചറിയല്‍ പരിശോധനകള്‍ . മനുഷ്യനു മനുഷ്യനെ തിരിച്ചറിയാന്‍ ഇപ്പോള്‍ രേഖകള്‍ വേണം.!
എല്ലാം കഴിഞ്ഞ്  നേരെ കപ്പലിലേക്ക്.

പല മുഖങ്ങളിലും ആദ്യമായി കപ്പലില്‍ കയറുന്നതിന്റെ എല്ലാ ത്രില്ലുമുണ്ട്.  
ഒപ്പം എയര്‍ കണ്ടീഷന്‍ഡ് കപ്പലിലെ കാഴ്ചയടച്ചുളള യാത്രയെ ഒര്‍ത്തുളള നിരാശ പൊതിഞ്ഞ ആശങ്കയും
7.30 ന് കപ്പല്‍ ജലോപരിതലത്തില്‍ കുസൃതികാട്ടാന്‍ തുടങ്ങി
ചെറുവാതിലിലൂടെയുള്ള കാഴ്ച അതിമനോഹരം 
ഇരുവശവും തിങ്ങിനിറഞ്ഞ മരങ്ങളുടെ പച്ചപ്പ്കപ്പലിന്റെ പുറകില്‍ വെള്ളം പതഞ്ഞുപൊങ്ങി പുറകിലോട്ടും കപ്പല്‍ മുന്നോട്ടും കുതിക്കുന്നു.കാന്റീന്‍ നടത്തുന്ന ആള്‍ പുറകിലെ വാതില്‍ തുറന്ന് വെളിയിലേക്കിറങ്ങിഉപ്പ് നിറഞ്ഞ ജലകണങ്ങള്‍ മുഖത്തേക്കു പാറിത്തെറിച്ചു വീണു. വെളിയിലെ ചെറിയ നടപ്പാതപോലുളള ഇടത്തേക്കിറങ്ങിനില്‍ക്കാന്‍ വല്ലാത്ത മോഹം . പക്ഷേ യാത്രക്കാര്‍ക്ക് അതിന് അനുവാദമില്ല.   കണ്ണുകള്‍ വലവീശി.
ക്രമേണ ഇരുവശത്തായി കരയില്‍ മുറ്റി നിന്ന പച്ചപ്പുകള്‍ അകന്നകന്ന് പോവുകയും നീല ആധിപത്യം നേടുകയും ചെയ്തു. ഇപ്പോള്‍ ചുറ്റും നീലക്കടല്‍ മാത്രം. ആഴക്കടലിലൂടെയാണ് യാത്ര.ആരെയോ ഓര്‍ത്ത്  ആഴമുളള ഭയം മനസ്സില്‍ നിറഞ്ഞു. ആഴമുളള പ്രദേശങ്ങള്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് മരണത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നതെന്തുകൊണ്ടാണ്. മരണത്തോളം ആഴമുളള ഒന്നുമില്ലാത്തതിനാലാണോ?
ചുറ്റിനുമുള്ള യാത്രക്കാര്‍ സന്തോഷത്തിന്റെ തിരത്തളളലില്‍ യാത്രയെ ആഘോഷമാക്കുകയാണ്.
ഭയത്തില്‍ നിന്നും മനസ്സിനെ പാകപ്പെടുത്തി.
മലയാളി ഇടിച്ചുകേറാന്‍ സമര്‍ഥരാണെന്നിവിടയും തെളിയിച്ചു. തരം കിട്ടിയപ്പോള്‍ ഒരു പരിചയപ്പെടല്‍. സര്‍ നാടെവിടെ? ചോദ്യത്തിലെ പെണ്മയില്‍ കോഴിക്കോടിന്റെ നന്മ വീണു. കോഴിക്കോടുകാരന്‍ ശ്രീ. പത്മനാഭനായിരുന്നു കോസ്റ്റല്‍ക്രൂസിന്റെ ക്യാപ്റ്റന്‍. ക്യാപ്റ്റന്റെ കാബിനിലേക്കു ക്ഷണം. അവിടെ നിന്ന് കപ്പലിന്റെ പ്രയാണം കാണാനായത് അവര്‍ക്ക് മറക്കാനാവാത്ത അനുഭവമായത്രേ! (കൂട്ടം വിട്ട് പോയി കാഴ്ചകള്‍ കണ്ടിട്ട് വന്ന് കഥ പറയുന്നവര്‍ കരടി വരുമ്പോള്‍ എന്തു പറയും?  )
ഇരകളെ കിട്ടിയതല്ലേ ക്യാപ്റ്റന്‍ പരിശീലനമോഡ്യൂള്‍ പുറത്തെടുത്തു. ഇനിയും സഞ്ചരിക്കേണ്ട ദൂരം, സഞ്ചരിച്ച ദൂരം,ഇപ്പോഴത്തെ വേഗം, എത്താന്‍ ഇനിയും വേണ്ട സമയം.... ഇതെല്ലാം ക്യാപ്റ്റനും അദ്ദേഹത്തിന്റെ കൂട്ടാളികളും സന്തോഷത്തോടെ നമുക്ക് വേണ്ടി വിശദീകരിച്ചു.അധ്യാപകപരിശീകര്‍ക്ക് കടല്‍ നടുവിലെ ഈ സെഷന്‍ ഇഷ്ടമായി.
9.30ന് ഹാവ് ലോക്ക് ജെട്ടിയിലെത്തി.അവിടെ ഞങ്ങളെ കാത്ത് ടാക്സി ഡ്രൈവര്‍ കാത്തുനില്പുണ്ടായിരുന്നു.ഒരു ബോര്‍ഡും ഉയര്‍ത്തി ഈ പേരുകാരന്‍ ഇവിടെ വാ എന്ന മട്ടിലൊരുത്തന്‍. ടാക്സിയില്‍ ഗോവിന്ദ് നഗര്‍
ജംങ്ഷനിലൂടെ രാധാനഗര്‍ ബീച്ചിലേക്ക്. ബീച്ചിലേക്ക് സ്വാഗതം ചെയ്യുന്ന ആര്‍ച്ചിലൂടെയുള്ള രാധാബീച്ചിന്റെ കാഴ്ച ഹൃദ്യം തന്നെ. എല്ലാം പരിസ്ഥിതി സൗഹൃദം. വലിയ തടികള്‍ ചെത്തി മിനുക്കിയുണ്ടാക്കിയ ഇരിപ്പിടങ്ങള്‍, ഈറ കൊണ്ടുള്ള ചെയിഞ്ചിംഗ് റൂം, കൈതോല മേഞ്ഞ കൂടാരങ്ങള്‍, ഊഞ്ഞാല്‍, ഏറുമാടം..............
വശ്യമായ കടലു കണ്ടതും എല്ലാവരുടേയും മനസ് കൊച്ചുകുട്ടികളെപ്പോലെ വെള്ളത്തില്‍ ചാടാന്‍ തുളുമ്പി. എവിടെയാണ് സാധനങ്ങള്‍ സൂക്ഷിക്കുക?. തീരത്ത് വയ്ക്കാം. വനിതാപോലീസ് പറഞ്ഞു. ധൈര്യം പോരാആരെങ്കിലും അടിച്ചുമാറ്റിയാല്‍ മടങ്ങുന്ന നേരം കടല്‍ നാണം വെച്ചാലോ എന്ന ചിന്ത. ഏതായാലും
 തീരത്ത് സാധനങ്ങള്‍ വച്ച് കടലിലിറങ്ങി.തിരശയ്യയില്‍ ഞാന്‍ .. ജലശയനത്തിന്റെ അനുഭൂതി മനസിലെ ഓളങ്ങളെ ഏകാഗ്രമാക്കി. തിരകളുടെ സ്നേഹത്തില്‍ മാതൃമനസിന്റെ സ്പര്‍ശം.
മാര്‍ദവമുളള തിരകള്‍  വാത്സല്യമുളള തിരകള്‍. തണുത്ത തിരകള്‍, ധാരകോരുന്ന തിരകള്‍, തഴുകുന്നവ, ആശ്ലേഷിക്കുന്നവ, കൈയ്പു നീരു കുടിപ്പിക്കുന്നവ,സ്ഫടികമാനസ് തുറക്കുന്നവ, ആകാശത്തെ വിളിക്കുന്നവ, മണല്‍ത്തരികള്‍ കോരുന്നവ, കാലുവാരുന്നവ അതെ ഇത് പല തരം തിരകള്‍..തിരകളുടെ നാനാഭാവങ്ങള്‍ നവരസങ്ങള്‍.ജിവിതപ്പകര്‍പ്പാണിവിടെ തിരകള്‍. തിരകള്‍ക്ക് ശക്തി തീരെക്കുറവ് മടങ്ങിപ്പോകുന്ന തിരകള്‍  പാദത്തിനടിയിലിക്കിളി കൂട്ടി  മണല്‍ കോരിയെടുക്കും അതൊരു ജലകേളിയാണ്. ചെറു തിരകളുടെ വരവ് കഴിഞ്ഞാല്‍ പിന്നെ ഒരു വലിയ തിരയെ കടല്‍ പറഞ്ഞുവിടും തിരയല്ല കതിര. കുത്തിതാഴെയിടും. ഒഴിയാന്‍ വെള്ളത്തിലേക്ക് മുങ്ങുകയോ മുകളിലേക്ക് ചാടുകയോ ചെയ്താല്‍ മതി. ചെറിയ കുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ രാധാബീച്ചില്‍ ഒരേ പോലെ കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് കാണാം. ഒരു വിദേശി കുഞ്ഞിനെ മുകളിലേക്കുയര്‍ത്തി കടലിലേക്കിടുന്നത് കണ്ടു. കുട്ടിയെ അമ്മാനമാടുകയാണ്. നാട്ടില്‍ കുഞ്ഞിനേയും കൊണ്ട് ബീച്ചില്‍ പോകുമ്പോള്‍, പാദത്തില്‍ മാത്രം തിര വന്ന് തൊട്ടുതലോടുന്ന അത്രയമകലത്തില്‍ മാത്രം  നിര്‍ത്തുന്ന മനസ്സിന്റെ ഭീരുത്വത്തില്‍ മോശം തോന്നി. മണിക്കൂറുകള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു. സമയം ആരും ശ്രദ്ധിച്ചതേയില്ല. തിരകള്‍ തിരകള്‍ തിരകള്‍ ഇത്ര മനോഹരമായ തീരം വേറെവിടുണ്ട്.?
ഇതിനിടയില്‍ ബീച്ചിലെ കാഴ്ചകള്‍ കാണാന്‍ കയറി. നനവോടെ നടന്നു- ആനസവാരി, ഏറുമാടം, വന്‍വൃക്ഷങ്ങള്‍, കൂടാരങ്ങള്‍................എല്ലാം ക്യാമറയിലാക്കി.
കരക്കാഴ്ചയും കടല്‍ക്കാഴ്ചയും തമ്മില്‍ മത്സരിച്ചാല്‍ ആരാ ജയിക്കുക? ഈ തിളങ്ങുന്ന കരപ്പച്ച കണ്ടപ്പോള്‍ എനിക്ക് സംശയമായി എന്തു മനോഹരം, വെണ്മയുടെ അലുക്കുളള പച്ചക്കുളിര്‍മ.! 
പച്ചയും നീലയും വെളളയും ക്യാമറയ്ക് പോസു ചെയ്തു. ക്ലിക്കില്‍ മൂവര്‍ണങ്ങളിങ്ങനെ. ഓര്‍മയിലേക്ക് എടുത്തുവെക്കാം ഈ പടം.
 ആനസവാരി . കൊതി തോന്നി. കൂടെ വന്നവര്‍ ബാല്യകൗതുകം നശിച്ചവരായിപ്പോയി. അതിനാല്‍ കണ്ടു നില്‍ക്കാനേ കഴിഞ്ഞൂളളൂ. ഒരിക്കല്‍ ഹിമാചല്‍പ്രദേശില്‍ വെച്ച് കുതിരസവാരിക്കുപോയി കടിഞ്ഞാണ്‍ വിട്ട് മലഞ്ചരിവലൂടെ ജീവനെടുത്തു പാഞ്ഞ സാഹസികാനുഭവം പെരുപ്പായി കാലില്‍കൂടി ചുറ്റിക്കയറി. എങ്കിലും യാത്രകളിലെ പിന്നീടുകിട്ടാത്ത ഇത്തരം സന്ദര്‍ഭങ്ങള്‍ ഭീരുത്വമുളളവര്‍ക്ക് നഷ്ടമാണ്.
ഒരു ഏറുമാടം. ഞാനതിലേക്ക് ലക്ഷ്യം വെച്ചു. അതില്‍ കയറി. അടുത്തതില്‍ കയറുമ്പോള്‍ കടലമ്മയുടെ ഏകാന്തഭാവം അതിനുളളലുണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്തോ ഇപ്പോഴും ആ കാഴ്ച ഇതുപോലെ തന്നെ നിറഞ്ഞു നില്‍ക്കുന്നു.

വെളളപാകിയ ശിരസില്‍ ഭാരമുളള എന്തോ ഉണ്ട്. കൈകളില്‍ ആ ഭാരം ഒതുക്കാനാകുന്നില്ലെന്നു പടികളില്‍ ദൃഷ്ടി ഊന്നിയുളള ആ ഇരിപ്പ് വ്യക്തമാക്കുന്നു. എന്റെ അമ്മയുടെ തല ഇതേ പോലെ നരച്ചിരുന്നുവോ?
ഇത്തരം തണല്‍ക്കൂടാരത്തില്‍ അല്പനേരം ഇരിക്കണം. പക്ഷേ ഒറ്റയ്കാവരുത്. വാക്കുകളുടെ ഇടവേളകളെ കടലിരമ്പം കൊണ്ടു പൂരിപ്പിക്കണം. പരിഭവവര്‍ത്തമാനങ്ങളെ ഇളംകാറ്റുകൊണ്ടു വീശിത്തണുപ്പിക്കണം. ...ഞാന്‍ ഈ കൂടാരത്തെ ഒഴിഞ്ഞു പോന്നു.
സുനാമി ഇവിടെ മാത്രം കയറിയില്ല. മനോഹരമായതെല്ലാം നശിപ്പിച്ച ആര്‍ത്തിത്തിരകളുടെ അഹങ്കാരം ഹാവലോക്ക് തീരത്ത് സൗന്ദര്യലഹരയില്‍ മുങ്ങി മയങ്ങിക്കാണും.കൈതോലത്തണല്‍ കേരളത്തിലെ കടല്‍ത്തീരങ്ങള്‍ക്കന്യം.
12.30ന് എല്ലാവരും കരയില്‍ കയറി. തടിബഞ്ചില്‍ കടലിന്റെ സൗന്ദര്യവും ബീച്ചിലെ കാഴ്ചകളും ആസ്വദിച്ച് കുറെ സമയം. ശിവക്ഷേത്രത്തിന്റെ സൂചനാബോഡ് കണ്ട് ക്ഷേത്രം അന്വഷിച്ച് കണ്ടല്‍ കാടിനുള്ളിലൂടെ കുറച്ച് ദൂരം. ക്ഷേത്രം കാണാനായില്ല. കറച്ചുകൂടി നടന്നെങ്കില്‍ ഒരുപക്ഷേ കാണാമായിരുന്നിരിക്കും. ശിവരാത്രിയില്‍ ഇവിടെ ആരാകും ഉറക്കമൊഴിക്കുക? എന്തിനാണ് ശിവന്‍ ഈ തീരത്ത് വന്നത്? ശിവകാമി എവിടെ?
 ഒരു ബസ് വന്നു. പത്തുരൂപയ്ക്ക രാധാബീച്ചില്‍ നിന്നും ഹാവ്ലോക്ക് ജട്ടിയിലെത്താം. തിരിച്ചും. ഇത്ര ചെലവുകുറഞ്ഞ യാത്രാമാര്‍ഗമുണ്ടായിട്ടും അത് യാത്രസഹായികള്‍ ഒളിപ്പിച്ചുവെച്ചു. ആന്തമാനില്‍ ആദ്യ ദിനം മുതല്‍ ഇതാണ് സംഭവിച്ചത്. ഒന്നാം ദിനം അര കിലോ മീറ്ററ്‍ കാറില്‍ തലങ്ങനെയും വിലങ്ങനെയും ഓടി. നമ്മളി‍ വിചാരിക്കും ഏതോ വലിയ ദുരം സഞ്ചരിക്കുകയാണെന്ന്. കാഴ്ചകളെല്ലാം കണ്ട് വൈകിട്ട് സായാഹ്നസവാരിക്കിറങ്ങുമ്പോഴാണ് ഇതെല്ലാം ഠ വട്ടത്തിലായിരുന്നല്ലോ എന്നു മനസിലാവുക. വിനോദസഞ്ചാരികളെകൊണ്ട് അത്തഴമുണ്ണുന്ന നാട്ടില്‍ ഇതൊരു തട്ടിപ്പല്ല.
എലഫന്റ് ബീച്ച് ഹാവ് ലോക്കില്‍ പോകാന്‍ പറ്റിയ മറ്റൊരു സ്ഥലമാണെന്നു കേട്ടതും എല്ലാവരും അവിടെ പോകാനുള്ള ആവേശത്തിലായി. എന്നാല്‍ ഞങ്ങളുടെ ടാക്സി ഡ്രൈവര്‍ ഞങ്ങളെ നിരാശരാക്കി. എലഫന്റ് ബീച്ചില്‍ പോകാന്‍ കഴിയാത്തത് വലിയ നഷ്ടമായി മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്നു. കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം. കയ്പ് കരിക്കിന്‍ വെള്ളവും കുടിച്ച് 2.30ന് രാധാനഗറിനോട് യാത്ര പറയുമ്പോള്‍ ആന്‍ഡമാന്‍ യാത്ര എത്ര നന്നായി എന്ന് മനസ് ചോദിച്ചുകൊണ്ടേയിരുന്നു.


3.0മണിക്ക് ഹാവ് ലോക്ക് ജെട്ടിയില്‍ നിന്നും മടക്കയാത്ര
 സൈഡ് സീറ്റിലിരുന്ന് സൂര്യാസ്തമയം വീക്ഷിച്ചു 
കടലിലൂടെയുള്ള  ഈ യാത്ര എന്നും ഓര്‍മ്മയില്‍ നില്‍ക്കും
 ഇടക്ക് നീല്‍ ദ്വീപില്‍ കപ്പല്‍ നങ്കൂരമിട്ടു.  
കൂടെയുണ്ടായിരുന്ന കുറെ സഞ്ചാരികള്‍ ഇറങ്ങുകയും പുതിയ കുറേപ്പേര്‍ കൂടുകയും ചെയ്തു
 നീല്‍ ദ്വീപ് പോലെ ആന്‍ഡമാനില്‍ നമുക്ക് നഷ്ടമായ ഒരുപാട് കാഴ്ചകളുണ്ട് എന്ന ചിന്തയും 
മറ്റൊരവസരം കിട്ടിയാല്‍ വീണ്ടും വരാം എന്ന സമാധാനിക്കലും... 
യാത്ര തുടര്‍ന്നു







1 comment:

  1. മനോഹരം, കാഴ്ചയും കാവ്യഭാഷയും...

    ReplyDelete