വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, March 22, 2016

പ്രിയ നദി ഗംഗേ പറയൂ...

ഇരുളും ജലവും ലയിച്ചുറങ്ങിയ പ്രശാന്തവിശാലതയിലേക്ക് തൂവെളിച്ചത്തിന്റെ കുഞ്ഞുകണങ്ങള്‍ നിശബ്ദമായി അരിച്ചിറങ്ങാന്‍ തുടങ്ങി. കാലത്തിന്റെ കല്പടവുകളിലൊന്നില്‍ ഞാന്‍ നിന്നു. കിഴക്ക് ഓര്‍മയുടെ രക്തസൂര്യന്‍ പതിയെ ഉദിച്ചുയരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ വിടവാങ്ങാന്‍ തുടങ്ങി. ചിലത് തെളിഞ്ഞുനിന്നു. അമ്മ, ജേഷ്ഠന്‍,അച്ഛന്‍, വല്ല്യമ്മ .... വല്യമ്മവല്യമ്മച്ചിയുടെ മടയില്‍ ചാരിക്കിടന്ന് കഥമൂളുകയാണ്മണ്ണാങ്കട്ടയും കരീലയും കാശിക്കുപോയ കഥ കാതില്‍ നിറഞ്ഞ് അകത്തേക്ക് മധുരിച്ചപ്പോള്‍ കാശി എവിടെയാണെന്നു ചോദിച്ചില്ല. കഥയിലെ സ്ഥലങ്ങള്‍ ആയിരുന്നില്ല സംഭവങ്ങളായിരുന്നു അന്നു പ്രധാനംവളര്‍ന്നപ്പോള്‍ കാശി പല അര്‍ഥമാനങ്ങളുടെ നാമരൂപമായി. എന്തിനാണ് നിലംപറ്റിക്കിടന്ന രണ്ടു പേര്‍ ഒരിക്കലും എത്തിച്ചേരാത്തത്ര ദൂരത്തേക്ക് യാത്ര തിരിച്ചതെന്ന ചോദ്യമായി. കൂട്ടായ്മയുടെ വഴിയാത്രയില്‍ അവര്‍ പരസ്പരം രക്ഷിച്ച് മോക്ഷമടഞ്ഞപ്പോള്‍ കര്‍മമാണ് മോക്ഷം കാശിയല്ല എന്ന് ആ കഥ പതുപാഠം നല്‍കി. എന്നിട്ടും  കാശിക്കു പോകാന്‍ മനസ് ആഗ്രഹിച്ചു. വാരണാസി, ബനാറസ് എന്നീ പേരുകളുളള കാശിക്കടുത്താണ് സാരാനാഥ്. അതും യാത്രയ്ക് കാരണമായി. ഗ്വാളിയോറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ നിശ്ചയിച്ചതിലും വളരെയേറെ വൈകിയിരുന്നു. ക്ഷമയുടെ ഭാണ്ഡം ചുമലിലേറി വേണമായിരിക്കും കാശിക്ക് പോകേണ്ടത്.

കാശിയിലെ പ്രകാശം ജലസ്നാനം ചെയ്തുണരുന്നതിങ്ങനെയാണ്.  
ഗംഗയുടെ തണുപ്പ് പടവുകള്‍ കയറി വരുന്നു.  
വെളിച്ചവും തണുത്തു വിറകൊളളുന്നുണ്ട്.  
ഗംഗയും ഉണരുകയാണ്. ഇരുളിന്റെ നിഴല്‍കൊണ്ടു തുഴയുന്ന ധാരാളം ചെറുവളളങ്ങള്‍. സൂര്യോദയദര്‍ശനം ഗംഗയില്‍ നിന്നാകട്ടെ എന്നു കരുതിയ പക്ഷികളും യാത്രികരും.  
കുങ്കുമപ്രകാശം ജലത്തിനെ തൊട്ടുവന്ദിക്കുന്നു.  

ഗംഗയില്‍ വീഴുന്ന ഈ പ്രകാശമാണ് വിശുദ്ധി. ചെറുതായി മൃദുവായി കാറ്റു വീശുന്നുണ്ട്. എന്റെ പ്രിയപ്പെട്ട കവി നെല്ലിക്കല്‍ മുരളീധരന്‍ ഗംഗയെക്കുറിച്ചെഴുതിയിരുന്നു. ആ വരികള്‍  അദ്ദേഹത്തിന്റെ സ്മരണകളെ ഉണര്‍ത്തി ഗംഗയില്‍ നിറഞ്ഞു.
 
മഴയല്ല , മഞ്ഞല്ല, മലിനപ്രവാഹ-
ല്ലിരുളും വെളിച്ചവും കുരുതിയും 
കണ്ണീരും ഇഴപാകിയൊഴുകുന്ന, 
ജനിമൃതികളും കടങ്കഥകളും നിറയുന്ന ,
മണ്ണിന്റെ കരിയാത്ത മുറിപാടില്‍ നിന്നും
നൊന്തുണരുന്ന നദിയല്ല ഗംഗ.. 
പാപപുണ്യങ്ങളും വെന്തശവങ്ങളും
പൂജാസുമങ്ങളും പച്ചത്തെറിയുമായി
ഒഴുകുന്ന നദിയല്ല ഗംഗ.. 
ഋതുഭേദമില്ലാതെ
തീരങ്ങളില്ലാതെ
പകല്‍ വന്നു പുല്‍കാത്ത
രാത്രി വീണലിയാത്തൊ-
രമൃതപ്രവാഹമെന്‍ ഗംഗ


നാം കേട്ടനുഭവിച്ചതും വായിച്ചതുമെല്ലാം ഓര്‍മിപ്പിച്ചുകൊണ്ട് പുരാണേതിഹാസങ്ങളിലൂടെ ജനപഥങ്ങളിലൂടെ ഗംഗ ഒഴുകുകയാണ് . 


ഘട്ടില്‍ നിരവധി പേര്‍.പരിസരബോധമില്ലാത്ത അവരുടെ ഉളളില്‍ നോവുന്ന ഓര്‍മകളാവണം. വിട്ടുപോയിട്ടും വിടാതെ കിടക്കുന്ന ജീവിതബന്ധം. പെട്ടെന്ന് ചേതനാരഹിതമായ അവസ്ഥയിലേക്ക് പഞ്ചഭൂതങ്ങള്‍ പ്രിയപ്പെട്ടവരെ കൈനീട്ടി തിരിച്ചെടുക്കും. അതിന്റെ ഉദാരമായ കാരുണ്യത്തെ അംഗീകരിക്കാതെ നാം ഓര്‍മകൊണ്ടവരെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. ഗംഗയില്‍ മുങ്ങി പാപമോചിതരാകുന്നവര്‍, പാപവിമുക്തിക്കിടം ഒരുക്കി പാപം ചെയ്യുന്ന ജീവിവര്‍ഗം ഫലിതമായി സ്വയം മാറുകയല്ലേ?

ചിലര്‍ കരയില്‍ നിന്നും പ്രാര്‍ഥിക്കുന്നു ചിലര്‍ ജലത്തില്‍ നിന്നും. പലഉറവകളില്‍ നിന്നുമുതിരുന്ന പ്രാര്‍ഥന മഹാനദിയായി വായുവില്‍ ലയിച്ചു ചേരുകയാണ്. ജലത്തില്‍ ദീപങ്ങള്‍ ഒഴുക്കുന്നു. കല്പടവില്‍ കയറ് കെട്ടിയിട്ടിട്ടുണ്ട്. കരയാണോ നദിയാണോ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നത്. ചലനത്തിന്റെ രണ്ടു രാശികള്‍ക്കിടയില്‍ ഒരു പാശബന്ധനം. അതില്‍ പിടിച്ച് എല്ലാവര്‍ക്കും ഗംഗാസ്നാനം നടത്താം. ഗംഗയില്‍ മുങ്ങിക്കുളിക്കണമെന്ന് ആഗ്രഹം തോന്നി. പക്ഷേ കയറില്‍ പിടിച്ചുളള ഈ ഭീരുത്വസ്നാനം, അതിനു മനസ് അനുവദിച്ചില്ലഈ കയറുകളില്‍ മുറുക്കിപ്പിടിക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടെ ജീവനെക്കുറിച്ച് കരുതലുണ്ട്. അത്രയ്ക് ശക്തമായ ജീവിതകാമനയില്‍ നിറഞ്ഞ് എങ്ങനെ ഇവര്‍ക്ക് സ്വയം മറന്ന് പ്രാര്‍ഥിക്കാനാകും എന്നു ഞാന്‍ ആലോചിക്കാതിരുന്നില്ല.ഉളളുരുകി ആത്മസമര്‍പ്പണം നടത്തി പ്രാര്‍ഥിക്കുന്നവരും കാണിക്കവഞ്ചിയുടെ മുന്നില്‍ സ്വയംനിയന്ത്രിതരാകുന്നതുപോലെ.

സൂര്യന്‍ ഉയര്‍ന്നു കവിഞ്ഞു.പ്രതിബിംബം കൊണ്ട് ജലകേളികള്‍ നടത്തുകയാണ്. ജലം, വായു, അഗ്നി. ആകാശം.അവയുടെ സംയുക്തഭാഷയിലെഴുതിയ പ്രഭാതമാണ് ഇപ്പോള്‍ ഞാന്‍ വായിക്കുന്നത്. ഗംഗ പ്രലോഭിപ്പിക്കുന്നു. ഇനി വരില്ലല്ലോ. വന്നാല്‍ത്തന്നെ ഒരു പിടി ചാരമാകാനാണെങ്കിലോ? ഒരു ബോട്ടുകാരനുമായി കരാറായി. ആളൊന്നുക്ക് അഞ്ഞൂറു രൂപ. എല്ലാ ഘട്ടുകളും സന്ദര്‍ശിക്കാം. ഗംഗയുടെ കച്ചവടമൂല്യം പല രീതിയിലാണ്. ബോട്ടിംഗ്, ശവദാഹം, പൂജ, ആരതി... ഗംഗയുടെ സൗമ്യതയിലേക്ക്  തണുപ്പിനെ വകവെക്കാതെ ബോട്ടില്‍ കയറി.ഭഗീരഥി, അളകനന്ദ , പിന്നെ യമുന എല്ലാം ചേര്‍ന്നപ്പോള്‍ ഗംഗ എന്ന മഹാനദി. ഇതിഹാസകാരന്മാര്‍ക്ക് ഗംഗയെ ഒഴിവാക്കി ചരിതമെഴുതാനാവില്ലായിരുന്നു. കേവലം ഒരു നദിയല്ല ഗംഗ.

ബോട്ട് സാവധാനം നീങ്ങി. കരകളിലെ എടുപ്പുകള്‍. പ്രഭാതരശ്മികളില്‍ പ്രകാശത്തിന്റെ നഗരം തിളങ്ങി. ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്ന് കേട്ടിട്ടുണ്ട്. തമസിനെ മായ്ക്കുന്ന പാണ്ഡിത്യത്തിന്റെ സപ്തമുഖം. ജ്ഞാനത്തിലൂടെ മോക്ഷം. അതെല്ലാം പണ്ട്. രാവിലെ കടവുകളില്‍ തിരക്ക് കുറവാണ്. തണുപ്പു മാറുന്നതോടെ ജനങ്ങള്‍ ധാരാളമായി വന്നു നിറയും. ആത്മീയതയുടെ മേലുളള ഭൗതികതയെ അളക്കാനാകും ഗംഗ തണുപ്പിനെ അയക്കുന്നത്. ആഴവും ഒഴുക്കും . ഭയവും ഭക്തിയും. ജീവിതവും മരണവും. കാശിക്ക് പല ദ്വന്ദ്വങ്ങളെയും സൂചിപ്പിക്കാനുണ്ട്. ബോട്ടിന്റെ സാരഥി ഓരോരോ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഓരോരോ ഘട്ടിന്റെയും പേരുകള്‍.. ഗംഗയെ ശിവജഡയിലേറ്റു വാങ്ങിയ ധന്യനിമിഷത്തെ ഓര്‍ത്തുപോയി. കാശിവിശ്വനാഥന്റെ സമീപത്തുകൂടി ഒഴുകി ശിവസാമീപ്യത്തെ അല്ല ഗംഗാസാമീപ്യത്തെ പരസ്പരം ആഗ്രഹിച്ചതുപോലെ. ശിവന്‍ , പാര്‍വതി, ഗംഗ... എന്നോ കേട്ട ഒരു വിഷാദവിലാപഗാനത്തിന്റെ മാധുരീനാദം മനസിലേക്ക് ഒഴുകിയെത്തി.
പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ
ഹിമഗിരി ശൃംഗമേ പറയൂ
എൻ പ്രിയതമനെവിടെ ഓ...
പ്രിയസഖി ഗംഗേ...
.........................
താരകൾ തൊഴുതു വലം വയ്‌ക്കുന്നൊരു
താണ്ഡവനർത്തന മേടയിലോ
തിരുമുടി ചൂടിയ തിങ്കൾക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ ഓ... ...

ഒരു ചെറു വഞ്ചി ഞങ്ങളുടെ അടുത്തേക്ക് തുഴ വീശി പിന്തുടര്‍ന്ന് കുറേ പക്ഷികളും. പ്രവാഹത്തിനെതിരെ തുഴ പിടിച്ച് വഞ്ചി ഞങ്ങളുടെ ബോ‍ട്ടിനോട് ചേര്‍ത്തു നിറുത്തി. പൊരി വേണോ? അമ്പതിന്റെയും നൂറിന്റെയും കവറുകള്‍. അത് വാങ്ങി ജലത്തിലേക്ക് വിതറിയാല്‍ മതി. ചിറകടികളുടെ ജലനൃത്തം ആസ്വദിക്കാം.

ചിറകറ്റത്തും വാല്‍ത്തുമ്പിലും കറുപ്പുളള വെളളപ്പക്ഷികള്‍. ചിലതിന്റെ മുഖത്ത് കറുപ്പിന്റെ അഴക് കൂട്ടിയിട്ടുണ്ട്. വാത്തപോലെ തോന്നുന്ന പക്ഷികള്‍ എനിക്കിതിന്റെ പേരറിയില്ല. നാട്ടില്‍ കണ്ടു പരിചയമില്ല. സൈബീരിയയില്‍ നിന്നും വരുന്ന ദേശേടനപക്ഷികളാണ്. വിദേശടൂറിസ്റ്റുകളുടെ കൂട്ടത്തില്‍പെടും. വിസയില്ലാതെ വരുന്നവരാണ് ഇവര്‍. ആഹാരം സുലഭം. കാലാവസ്ഥ സുഖപ്രദം. പ്രഭാതത്തില്‍ സൂര്യരശ്മികളെ തിരകളില്‍ ചാഞ്ചാടിച്ചുളള ഈ നീന്തിത്തുടിക്കല്‍ വല്ലാത്ത അനുഭവമാണ്. ബോട്ടിനെ ആശ്ലേഷിച്ച് പക്ഷികള്‍ ....

ഇപ്പോള്‍ ബോട്ട് സഞ്ചരിക്കുന്നത് ഗംഗയിലൂടെയല്ല. പക്ഷികളുടെ നിറസദസിലൂടെയാണ്. അവ നമ്മെ തൊട്ട് വട്ടം ചുറ്റി ചിറകുവീശി കലപിലാ കലമ്പി ഉയര്‍ന്നു താണ് ചിറകുതാളത്തിന്റെ മിഴിവു കാട്ടി ഐക്യപ്പെടുകയാണ്. ഇത്രയും ദൂരം വന്ന് നാം പരസ്പരം കണ്ടുമുട്ടിയല്ലോ എന്ന ആഹ്ലാദം.

നെടുനീളത്തില്‍ രാവിലെ അസംബ്ലിയ്ക് നില്‍ക്കുന്ന കുറേ പക്ഷികള്‍.  
അക്കാണുന്ന ഘട്ടില്‍ ആളനക്കം കുറവ്നാലാം ക്ലാസില്‍ പഠിച്ചതോര്‍മവന്നു.  ഹിമാലയത്തില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ വേനല്‍ക്കാലത്തും മഴക്കാലത്തും വെളളപ്പൊക്കമുണ്ടാകുന്നതെന്തുകൊണ്ട്?രണ്ടര മാര്‍ക്കില്‍ ഒരു വിഹിതം ഗംഗ എന്ന നാമത്തിനും ലഭിച്ചിരുന്നു. ഗംഗയില്‍ വെളളപ്പൊക്കം ഉണ്ടാകുമ്പോള്‍  വലതുവശത്തുകാണുന്ന കെട്ടിടത്തിന്റെ വെളളച്ചായം വരെയും എത്തുമത്രേ! പടവുകളെല്ലാം മുങ്ങും. ചിലപ്പോള്‍ വെളളം അതിലും ഉയരത്തിലൊഴുകും. വാരണാസിയുടെ തെരുവുകളിലെ തിരക്കുകള്‍ എന്നാലും അവസാനിക്കില്ല. സൈക്കിള്‍ റിക്ഷക്കാര്‍ ജലത്തിലൂടെയും സൈക്കിളോടിച്ച് പ്രളയത്തെ പരിഹസിക്കും.
കെട്ടിടങ്ങള്‍ നോക്കിയാലറിയാം. പ്രാചീനതയുടെ അടയാളവുമായി ശിരസുയര്‍ത്തി നില്‍ക്കുന്നവ. മണ്ഡപങ്ങള്‍, ഗോപുരങ്ങള്‍.. അവയെ ശ്വാസം മുട്ടിച്ച് നിറച്ച ആധുനിക കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകകള്‍ വന്നുനിറയുന്ന കാശിയ്ക് എല്ലാവരേയും ഉള്‍ക്കൊളളണമല്ലോ. കണ്ണുകള്‍ക്ക് ഭാരം . നല്ല ഉറക്കക്ഷീണം. ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല. നീണ്ട യാത്രയുടെ ക്ഷീണം കടം കിടപ്പുമുണ്ട്. വാരണാസിക്ക് രാത്രി എട്ടേ മുക്കാലിനു പുറപ്പെടേണ്ട  ട്രെയിന്‍ നാലു മണിക്കൂര്‍ വൈകിയാണല്ലോ പുറപ്പെട്ടത്. അജിത്തിന്റെ വീട്ടില്‍ നിന്നും സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോള്‍ വണ്ടി നേരത്തെ പിടിച്ചിടും എന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല.വിശ്രമമുറിയില്‍ ആനക്കൊതുകുകള്‍ പൂച്ചയുറക്കത്തിനു പോലും അനുവാദം തന്നില്ല. ഗ്വാളിയാറിന്റെ തലമുറകളെ ഊറ്റിക്കുടിച്ചവ ടി ടി ആറിനെപ്പോലെ വന്ന് ഓരോരുത്തരേയും പരിശോധിച്ചു വരവ് വെച്ചു. ജീവനക്കാര്‍ വന്ന് ഫാന്‍ ഓഫാക്കി. വെളിച്ചവും .ദുഷ്ടര്‍. റെയില്‍വേ ശുഭയാത്ര ആശംസിച്ചാണ് ടിക്കറ്റ് നല്‍കുന്നത്. ട്രെയിന്‍ പേരിന് എക്സ് പ്രസാണെങ്കിലും പാസഞ്ചറിന്റെ പാരമ്പര്യത്തിലാണ് ഓട്ടം. ക്ഷമയുടെ പാളങ്ങളിലൂടെയാണ് പോക്ക്. ഏതു സ്റ്റേഷന്‍ കണ്ടാലും അല്പം വിശ്രമിച്ച് കിതപ്പു തീര്‍ക്കും. പ്രഭാതത്തില്‍ യാത്രികര്‍ തമ്മില്‍  വാക്പോര്.. ഒരു കുഞ്ഞുപ്രശ്നമാണ്. പകല്‍നേരം കിടന്നുറങ്ങാതെ എഴുന്നേറ്റിരിക്കാന്‍ തടിച്ചിയായ സ്ത്രീയോട് ഒരു കുടുംബനാഥന്‍ ആവശ്യപ്പെട്ടു. അതവര്‍ക്ക് പിടിച്ചില്ല. രാവിലെ പത്തരയ്ക് എത്തേണ്ട വണ്ടി വൈകിട്ട് അഞ്ചര കഴിഞ്ഞപ്പോള്‍ വാരണാസി സ്റ്റേഷനിലെത്തി ശംഖനാദമായി. റെയില്‍വേ സ്റ്റേഷന് ക്ഷേത്രസമാനഗോപുരങ്ങള്‍ . പൗരാണികചിഹ്നങ്ങള്‍ മനോഹരം. സഹയാത്രക്കാരന്‍ പറഞ്ഞിരുന്നു. രാത്രി ആരതി കാണാം. വൈകിയാലും പ്രശ്നമില്ല. ജാന്‍കി ഇന്ററ്‍ നാഷണല്‍ ലോഡ്ജിലെത്തി യാത്രാക്ഷീണത്തെ ജലധാരയില്‍ കഴുകി വന്നപ്പോഴേക്കും ആരതിസമയം കഴിഞ്ഞുപോയിരുന്നു. വല്ലാത്ത വിശപ്പ്. ഹോട്ടല്‍മാനേജര്‍ ഒരാളെ ഏര്‍പ്പാട് ചെയ്തു തന്നു. ഭക്ഷണവും ദര്‍ശനവും ലക്ഷ്യം. കോവില്‍ ഹോട്ടല്‍- വളളംകളിയും തെയ്യവും പറയെഴുന്നളളത്തും ചുമരുകളില്‍. സൗത്ത് ഇന്ത്യന്‍ മെനു. മാര്‍ഗദര്‍ശി ഒരു ഓട്ടോ വിളിച്ചു. അതാണ് ഇപ്പോള്‍ യാത്രയ്ക് പറ്റിയത്. ഊടുവഴികളിലൂടെ പോകണം.തുറന്ന ഓട്ടോയില്‍ അഞ്ചുപേര്‍ അഭിമുഖമായി ഞെരുങ്ങി. വഴികാട്ടി ഡ്രൈവറുടെ ഇടതുഭാഗത്ത് അഭ്യാസിയെപ്പോലെ അരച്ചന്തിയിലിരുന്നു. ഒമ്പതര കഴിഞ്ഞിട്ടും നിരത്തില്‍ നല്ല തിരക്ക്. കടകള്‍ അടച്ചിട്ടില്ല. സൈക്കിള്‍ സവാരിക്കാരും റിക്ഷക്കാരും ഓട്ടോക്കാരും ബൈക്കുകാരുമാണ് രാത്രിവീഥി കീഴടക്കിയിരിക്കുന്നത്. സൂചിയോളം സ്ഥലം കിട്ടിയാല്‍ അവര്‍ നുഴഞ്ഞുകയറും. ക്ഷേത്രത്തിലേക്കുളള ഇടവഴികളില്‍  ഇരുളും  വെളിച്ചവും താലമെടുത്തുനിന്നു. . ഓരോ വളവിനും തിരിവിനും മുക്കിനും മൂലയ്കും ലാത്തിയും വയര്‍ലസ് സംവിധാനവുമായി പോലീസുകാരുടെ വലിയ നിര തന്നെയുണ്ട്
അന്തരീക്ഷത്തില്‍  തീക്ഷ്ണഗന്ധം അനുഭവപ്പെട്ടു.

ചന്ദനത്തിരിയുടേതല്ല. മാംസം കരിയുന്ന ഗന്ധമാകുമോ. അതെ അതു തന്നെ. ക്രമേണവാരണാസിയുടെ  ആ ഗന്ധവുമായി പൊരുത്തപ്പെട്ടു. യാത്രാമധ്യേ മുളങ്കമ്പുകളുടെ മഞ്ചത്തില്‍ മഞ്ഞപ്പൂമാല ചാര്‍ത്തി പട്ടുപുതപ്പിച്ച് രാമമന്ത്രം മുഴക്കി  ശവദഹനയാത്രാസംഘങ്ങളെ കണ്ടത് ഗന്ധത്തെ ശരിവെച്ചു. പ്രതിമാസം അയ്യായിരത്തോളം ശവങ്ങള്‍ ഇവിടെ ദഹിപ്പിക്കപ്പെടുന്നതിനായി ബസിലും കാറിലും വിമാനത്തിലുമെല്ലം കയറി(റ്റി) വരും!  
ദിവസം 200-250 ! മരണത്തിനു പകലും രാവുമില്ല. മരണം കാത്തു കിടക്കുന്നവരെ കാശിയില്‍ വെച്ചു മരണപ്പെടാനായി മുറിയെടുത്തു താമസിപ്പിക്കുന്ന പ്രദേശമാണിത്. മരണച്ചടങ്ങുകള്‍ ജീവിച്ചിരിക്കേ ആരംഭിക്കാം. അതില്‍ പങ്കാളിയാകാം. മോക്ഷത്തിലേക്ക് മരണം ബുക്ക് ചെയ്യുന്ന കാശിയുടെ കൗതുകങ്ങള്‍.  ഭൗതികശരീരം പ്രതീകാത്മകമായി ദഹിപ്പിക്കുന്ന ആധുനിക ഏര്‍പ്പാടുമുണ്ടത്രേ! മോക്ഷത്തിന്റെ പ്രലോഭനങ്ങള്‍. 
 ക്ഷേത്രത്തിലേക്കുളള പ്രവേശനസ്ഥലം അടുത്തു. ചെരുപ്പു സൂക്ഷിപ്പ് സൗജന്യമാണ്. പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന ചെറുകടകളില്‍ അത് സുരക്ഷിതം. ചെരുപ്പുകള്‍ അറകളില്‍ വെച്ച് പൂട്ടി താക്കോല്‍ നമ്മെ ഏല്‍പ്പിക്കുന്നതോടൊപ്പം പൂജാദ്രവ്യങ്ങളുടെ താലം കൈയില്‍ വെച്ചു തരും. പണം കൊടുക്കേണ്ട. വില ചോദിക്കേണ്ട. വാങ്ങാതെ തരമില്ലല്ലോ .ചെരുപ്പുകള്‍ അറയില്‍ വെച്ച് പൂട്ടി താക്കോല്‍ തന്നിരിക്കുകയല്ലേ. (തിരികെ വരുമ്പോള്‍ ഉഗ്രമൂര്‍ത്തിഭാവം ഉറപ്പ്. വിലപേശി ചോദിക്കുന്ന കാശു വാങ്ങാതിരിക്കില്ല).ഇടുങ്ങിയ പ്രവേശനപ്പാതയുടെ മുന്നില്‍ പോലീസ് തടഞ്ഞു. ശരീര പരിശോധന. .മൊബൈലടക്കം ഒന്നും പാടില്ല. പേഴ്സ് ആകാം. ആദ്യ പരിശോധന കഴിഞ്ഞ് ഇടനാഴിയിലൂടെ അല്പം നടന്നപ്പോള്‍ വീണ്ടും പരിശോധന. അങ്ങനെ തട്ടീം തടഞ്ഞും അകത്തേക്ക് കടന്നു.  പ്രസിദ്ധമായ ക്ഷേത്രം പ്രതീക്ഷിച്ചത്ര വലിപ്പമില്ല. ചെറിയ ശ്രീകോവില്‍ .അതിനുളളില്‍ പൂജ നടക്കുന്നു. നിലം താഴ്ന്ന് ശിവലിംഗപൂജ. ദൂരെ നിന്നു കാണാനേ തരമുളളൂ. ആരൊക്കെയോ മണിനാദം മുഴക്കി. അനേകം മുഴക്കങ്ങള്‍ പ്രതിധ്വനിച്ച് പെരുകി. വഴികാട്ടി പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ പൂജാദ്രവ്യങ്ങളടങ്ങിയ താലം പൂജാരിക്ക് കൈമാറി. അവയില്‍ നിന്നും ചിലതെല്ലാം എടുത്ത ശേഷം ബാക്കിയുളളത് പൂജിച്ച് മടക്കിത്തന്നു
രാത്രി രണ്ടരയ്കാണ്  പ്രഭാത പൂജ- മംഗല ആരതി. 251 രൂപയാണ് ഫീസ്.  ( മഹാശിവരാത്രി ദിനം ഇത് 1251 രൂപയാകും) ഇവിടുത്തെ പൂജകളുടെ റേറ്റ് ദിവസങ്ങളുടെ പ്രാധാന്യമനുസരിച്ചും ശാസ്ത്രികളുടെ എണ്ണമനുസരിച്ചും മാറും. 11 പൂജാരികള്‍ 11 ദിവസം ചെയ്യുന്ന മഹാരുദ്ര പൂജയാണ് വിലകൂടിയത് ( 26251 രൂപ) ഓണ്‍ ലൈന്‍ ടിക്കറ്റ് മുന്‍കൂട്ടി എടുക്കണം. മംഗളാരതി കഴിഞ്ഞാല്‍  ടിക്കറ്റില്ലാത്തവര്‍ക്കുളള ദര്‍ശനസമയമാണ് ( 4 മുതല്‍ 11 മണിവരെരാത്രി 11 മണിക്ക് ക്ഷേത്രം അടയ്ക്കുന്നതുവരെ പലവിധ പൂജകള്‍. വിശേഷ പൂജകള്‍ ഫീസുളളവര്‍ക്കു്. സാദാപൂജകള്‍ ത്രാണിയില്ലാത്തവര്‍ക്കും. സമ്പന്നരും ദരിദ്രരും ദൈവത്തിന്റെ മുന്നിലും അങ്ങനെ തന്നെ. ധനികപക്ഷബോധമോ ദേവഹിത ഫീസോ ഇതെല്ലാം നിശ്ചയിക്കുന്നത്? ആര്‍ക്കറിയാം? കാശില്ലാത്തവര്‍ കാശിക്കുപോയാലും ഗതിയില്ലെന്ന ചൊല്ലിലുമില്ലേ പരിഹാസം? മംഗളാരതിയുടെ മറ്റൊരു സവിശേഷത പറയാതെ പോകാനാകില്ല. അഭിഷേകം കഴിഞ്ഞാല്‍ ശ്രീകോവിലിനുളളിലേക്ക് ഭക്തര്‍ക്ക് പ്രവേശിക്കാം. ശിവലിംഗത്തില്‍ അഭിഷേകം നടത്താം. തൊട്ടു വന്ദിക്കാം. ശ്രീകോവില്‍ പൗരോഹിത്യത്തിനു മാത്രമായി വേര്‍തിരിച്ചിട്ടുളള ദക്ഷിണേന്ത്യന്‍ ക്ഷേത്രസംസ്കാരമല്ലിവിടെ. താഴ്ന ജാതിക്കാര്‍ക്കും മേല്‍ജാതിക്കാര്‍ക്കും ശ്രീകോവിലിനുളളില്‍ കയറാം. ഏവര്‍ക്കും കയറി ഇറങ്ങാവുന്ന വിധമാണ് അതിന്റെ നിര്‍മിതി തന്നെ. ബ്രാഹ്മണമേധാവിത്വത്തിന്റെ അഹങ്കാരമാണ് ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ എന്നു പറയാതിരിക്കാനാകുന്നില്ല. സ്ത്രീകള്‍ക്ക് ശിവലിംഗസ്പര്‍ശം നിഷിദ്ധമാണെന്നു കേട്ടിട്ടുണ്ട്. ധ്യാനഭംഗം വരുമത്രേ! ഏതായാലും ഇവിടെ ആ വിലക്കുമില്ല.

അതാ ഒരു കെട്ടിടം മണ്ഡ‍പഭാഗം ഉയര്‍ന്ന് ഗര്‍ഭഗൃഹവശം താഴ്ന് നില്‍ക്കുന്നു. ബോട്ടുകാരന്‍ പറഞ്ഞത് ഗംഗയില്‍ ജലം ഉയരുമ്പോള്‍ ആ കെട്ടിടം പൂര്‍വസ്ഥിതിയിലാകുമെന്നാണ്. അത്ഭുതം ! പക്ഷേ എനിക്കത് വിശ്വസിക്കാന്‍ തോന്നിയില്ല. ഭാരമുളള ഒരു വസ്തു ഉയരണമെങ്കില്‍ ജലം മാത്രം പോര. ഞാന്‍ പഴയ പ്രളയവാര്‍ത്താചിത്രങ്ങള്‍ അന്വേഷിച്ചു. ബോട്ടുകാരന്‍ പറഞ്ഞത് പുളു....ഭാവന . അതിശയോക്തികള്‍ ചേര്‍ത്ത് സഞ്ചാരികളെ സുഖിപ്പിക്കുക എന്നത് ഏതു നാട്ടിലെയും പതിവാണ്.


ഇന്നലെ രാത്രിയാത്രാവേളയില്‍ ചിതാഗന്ധമുണ്ടായിരുന്നു. ഉറവിടം ഉവിടെ. ഇത് മണികര്‍ണികാ ഘട്ടം. ദക്ഷയാഗത്തിന്റെ വേദിയിലേക്ക് ഈ ഘട്ട് കഥപറയുന്നു. ഉമയുടെ ശരീരഭാഗങ്ങളുമായി മഹേശ്വരന്‍ ഹിമാലത്തിലേക്ക് സംസ്കാരത്തിനായി പോകുമ്പോള്‍ ശരീരഭാഗങ്ങള്‍ ഊര്‍ന്നു പലേടത്തും വീണുപോയി . കാതുകള്‍ കമ്മല്‍ സഹിതം വീണത് ഇവിടാണത്രേ! ഉമാമഹേശ്വര പ്രണയത്തിന്റെ മധുഭാഷണങ്ങള്‍  നിറഞ്ഞ കാതുകള്‍. അതിനു ഗംഗാതീരത്തിലേക്ക് വീഴാനിട വരുമ്പോള്‍ കാല്പനികമായ മറ്റു തലങ്ങളും സംഭവിക്കുന്നു. ഗംഗാദേവിയുടെ മടിയിലേക്ക് ഉമയുടെ കര്‍ണാഭരണങ്ങള്‍ ... കോപിഷ്ടനായ ശിവന്റെ ഉഗ്രമായ താണ്ഡവനൃത്തത്തിനിടയില്‍  കര്‍ണാഭരണം ഊരിത്തെറിച്ചു വീണിടമാണെന്നും പറയുന്നു.കൈലാസത്തിലെ നടനം. കാശിയിലെ പതനം.  കഥയിനിയുമുണ്ട് ഏതായാലും മോക്ഷദാഹത്തിനായി വിറകടുക്കി വെച്ചിരിക്കുന്നു. കത്തിത്തീരാന്‍ കാത്തു നില്‍ക്കുകയാണ്. അഗ്നിനാളങ്ങളുടെ മരണമന്ത്രങ്ങള്‍ . രാമ നാമ് സത്യ ഹേ ,രാമ നാമ് സത്യ ഹേ. എന്നുച്ചത്തില്‍ വിളിച്ച് തോളിലേറ്റിയ ജഡവുമായി വരുന്നവര്‍. കുഞ്ഞുങ്ങള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ ഇവിടെയില്ല. നിഷ്കളങ്കരായ അവര്‍ നേരിട്ട് മോക്ഷം നേടും എന്നാണ് വിശ്വാസം. അതേ പോലെ ഗര്‍ഭിണികളുടെ ശവദാഹവും വിലക്കിയിരിക്കുന്നു. ഒരു പുണ്യാത്മാവുളളിലുണ്ടായിരുന്നല്ലോ. ശവദാഹത്തിന്റെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികമാണ്. നാലായിരത്തിലധികം രൂപ .

ധനികര്‍ക്ക് കര്‍മങ്ങള്‍ കൂടുംവിലകൂടും. ദഹനദ്രവ്യങ്ങള്‍ ഏറെ വേണ്ടിവരും.
ധനിക ദരിദ്ര അന്തരം മരണത്തിലും അസവാനിക്കുന്നില്ല. ഇന്നലെ രാത്രിയില്‍ ധനിക പക്ഷപാതം ക്ഷേത്രത്തിനുളളിലും അനുഭവപ്പെട്ടുു
 മംഗല ആരതിക്ക് ക്യൂ നില്‍ക്കണം.
മുന്നില്‍ ചെന്നാല്‍ മുമ്പില്‍ നില്‍ക്കാം
 പിന്നെച്ചെന്നാല്‍ പിന്നില്‍ നില്‍ക്കാം.  
പക്ഷെ അത് വി ഐ പി കള്‍ക്ക് ബാധകമല്ല.  
കുചേലന്മാരാണ് മറ്റുളളവര്‍. കുബേരപ്രമാണികള്‍ പോലീസ് അകമ്പടിയോടെ അകത്തേക്ക് പോയി.
വി ഐ പികള്‍ക്ക് പ്രത്യേകപരിഗണന നല്‍കണമെന്ന് ദേവകള്‍ നിശ്ചയിച്ചിട്ടുണ്ടാകും. മംഗല ആരതിക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് ഒരു മണിക്കൂര്‍ നേരത്തെ പൂജാചടങ്ങുകള്‍ അടുത്തു നിന്നും ദര്‍ശിക്കാം ശിവലിംഗത്തിനും നേരേ മുകളില്‍ ധാരാപാത്രം. അതില്‍ ഗംഗാജലമാകണം. ധാരാപാത്രത്തിന്റെ ചുവട്ടിലെ സുഷിരത്തില്‍ ദര്‍ഭകള്‍.  ശിവലിംഗത്തിന്റെ നെറുകയിലേക്ക് ധാര പതിക്കുന്നതിനൊപ്പം മന്ത്രവും.
 പല വിധ അഭിഷേകങ്ങള്‍.
പാലഭിഷേകം
ജലാഭിഷേകം
പുഷ്പാഭിഷേകം
പൂമാലകള്‍ ചുറ്റി ചുറ്റി ശിവലീംഗത്തെ പുഷ്പലിംഗമാക്കി മാറ്റി. അതിന്റെ നെറുകയില്‍ ദര്‍ഭകള്‍ നാലുപാടേക്കും ചിതറുന്ന മട്ടില്‍ ക്രമീകരിച്ചിരിക്കുന്നു. പ്രതീകാത്മകമാകണം. പൂജകള്‍ അവസാനിച്ചപ്പോള്‍ വലിയ മണികള്‍ ഭക്തര്‍ മത്സരിച്ച് മുഴക്കാന്‍ തുടങ്ങി.  
ഒരു പോലീസുകാരന്‍ വന്ന് സ്വന്തം ഡ്യൂട്ടിയെന്ന പോലെ അതിശക്തിയായി നിറുത്താതെ മണിയടിക്കാന്‍ തുടങ്ങി.  
മറ്റു പോലീസുകാരും വന്ന് സമാനമായ പ്രവൃത്തികളിലേര്‍പ്പെട്ടു.
വലിയ ഉടുക്ക് അതിവേഗതയില്‍ ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ച് അസാമാന്യമായ പാടവത്തോടെ വാദ്യം മുഴക്കിയത്  ഏറെ ശ്രദ്ധയോടെ വീക്ഷിച്ചു

മണികര്‍ണ ഘട്ടിലും ഹരിശ്ചന്ദ്ര ഘട്ടിലും പുക അടങ്ങാറില്ല. താഴ്ന ജാതിക്കാരാണ് ദഹനച്ചടങ്ങുകള്‍ നടത്തുന്നത്. വൈദ്യുതിശ്മശാനമുണ്ടെങ്കിലും ഇത്തരം ദഹനപ്രക്രിയയിലൂടെയേ മോക്ഷം ലഭിക്കൂ എന്നു വിശ്വസിപ്പിക്കുന്നതില്‍ മരണക്കച്ചവടക്കാര്‍ വിജയിക്കുന്നുണ്ട്. ഇടുങ്ങിയ വഴിയിലാകെ വിറകടുക്കിയിരിക്കുകയാണ്. വിറകുവിലയുടെ അളവനുസരിച്ച് ശവത്തിനു പൂര്‍ണമായും ദഹിക്കാം ഭാഗികമായി ദഹിക്കാം. അവശിഷ്ടങ്ങള്‍ ഗംഗയിലേക്ക് കോരിയിടുകയാണ് പതിവ്. അസ്ഥിയും കരിയും ജലത്തെ ശുദ്ധീകരിക്കുമായിരിക്കും. ശവദാഹഘട്ട് ശരിക്കും ഭൈരവസങ്കല്പത്തോട് ചേര്‍ന്നു നില്‍ക്കും. ശ്മാശനവാസിയായ ശിവന്‍. ശവഭസ്മം ശരീരമാകെ ലേപനം ചെയ്ത ശിവന്‍. കഴുത്തില്‍ മനുഷ്യത്തലയോടുമാല ( മുണ്ഡമാല) ധരിച്ചവന്‍.

ഒരു ശവവുമായി ആളുകള്‍ പടിയിറങ്ങി വന്നു. നായ്കള്‍ തല ഉയര്‍ത്തി നോക്കി. പതിവ് കാഴ്ചയില്‍ . കരിയും ചാരവും പൂജാവശിഷ്ടങ്ങളും അല്പം നീക്കിയിട്ടു അവിടെ പുതിയ അതിഥിയെ സംസ്കരിക്കണം. ദഹനചടങ്ങുകളുടെ ആദ്യ പടിയായി ശവത്തെ ഗംഗയില്‍ കുളിപ്പിക്കണം. അവര്‍ മഞ്ചത്തോടെ ജലത്തിലേക്ക് മുക്കിയുയര്‍ത്തി.
നാനാജാതികളായി തരം തിരിക്കപ്പെട്ട ജനത അവസാനം ഏകജാതിയായി ഇവിടെ അവസാനിക്കുകയാണ്. ഹരിശ്ചന്ദ്ര സിനിമയില്‍ കമുകറ പുരുഷോത്തമന്‍ പാടിയ ആ പാട്ട് ഓര്‍ക്കാതെ എങ്ങനെ മണികര്‍ണികാഘട്ടിലെ കാഴ്ചയില്‍ നിന്നും കണ്ണു പറിച്ചെടുക്കും?
ആത്മ വിദ്യാലയമേ അവനിയിൽ ആത്മ വിദ്യാലയമേ
അഴിനിലയില്ലാ ജീവിതമെല്ലാം ആറടിമണ്ണിൽ നീറിയൊടുങ്ങും
തിലകം ചാർത്തി ചീകിയുമഴകായ് പലനാൾ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാൻ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായി
ഇല്ലാജാതികൾ വേദ വിചാരം ഇവിടെ പുക്കവർ ഒരു കൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ വൻ ചിത നടുവിൽ
തീരം തിരക്കിലേക്ക് കടക്കുകയാണ്. ജലോപരിതലത്തില്‍ കുങ്കുമനിറമുളള വഞ്ചി സ്വഛതയില്‍ ധ്യാനസ്ഥമായി . ആരവങ്ങളില്‍ നിന്നും ഒഴിഞ്ഞ് ജലനിര്‍മലതയില്‍ മനസര്‍പ്പിച്ച് .ഗംഗ എല്ലാവരേയും പ്രചോദിപ്പിക്കുന്നു മലയാളത്തിന്റെ കവി ഗംഗയിലൂടെ നടത്തിയ യാത്രാനുഭവത്തിലിങ്ങനെ പറയുന്നു.  "പരമശിവന്റെ ജ‍ഡയില്‍ നിന്നും ഊര്‍ന്നിറങ്ങി തെക്ക്  ബംഗാള്‍ ഉള്‍ക്കടല്‍ വരെ കുതിച്ചും പരന്നും  ഒഴുകുന്ന ഗംഗ രണ്ടിടത്ത് മാത്രമേ തിരിഞ്ഞു നോക്കുന്നുളളൂ. തിരിഞ്ഞു നോക്കാതെ വയ്യ. കാരണം അസൂയ!സപത്നിയായ പാര്‍വതി അവിടെ ശിവന്റെ മടിയില്‍ ഇല്ലേ. അങ്ങനെ ഗംഗ തിരിഞ്ഞു നോക്കുന്നിടം രണ്ടിടങ്ങളും കാശിയാകുന്നു. ഇവിടെ ഗ ആകൃതിയില്‍ നദി തിരിഞ്ഞ് വടക്കോട്ട് ഒഴുകിയിട്ട്  വീണ്ടും തിരിഞ്ഞ് തെക്കേട്ട് ഗതി തുടരുന്നത് ദൂരം നിന്നും കാണാം. രണ്ടിടത്തും വരുണ , അസി എന്നു പേരായ രണ്ടു ചെറു പോഷകനദികള്‍ മുകളിലും താഴെയുമായി ഗംഗയില്‍ ചേരുന്നു. ആകയാല്‍ കാശിക്ക് വരുണാസി ( വാരണാസി) എന്നു പേരുണ്ട്." ( വസിഷ്ഠ ഗുഹയും യമുനയും ഗംഗയും- വിഷ്ണുനാരായണന്‍ നമ്പൂതിരി)..

ഗംഗയിലെ ദൃശ്യങ്ങള്‍ മാറി മറിഞ്ഞുകൊണ്ടേയിരിക്കും അര്‍ഥനയുടെ വിഭിന്ന മുഖങ്ങള്‍. കാശി കാണാത്തവന്‍ കഴുത എന്നു പറഞ്ഞത് ജീവിതത്തിന്റെ സമസ്തഭാവങ്ങളും കണ്ടറിയാത്തവര്‍ എന്ന അര്‍ഥത്തിലാണോ? കാശിയിലെ അഘോരസന്യാസികളുടെ ദാര്‍ശനികസമസ്യകളും ജീവിതാന്ത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളും  ജ്ഞാനിയാക്കുമായിരിക്കും. അഘോരിസന്യാസികളെ കാണണമെന്നുണ്ടായിരുന്നു. വിരക്തിയുടെ ഉയര്‍ന്ന ശൃംഗത്തില്‍ കയറിയവര്‍.ചുടലവാസികള്‍. മനുഷ്യനിഷ്ടപ്പെടുന്നവ വെറുക്കുന്നവര്‍. മനുഷ്യന്‍ വെറുക്കുന്നവ ഇഷ്ടപ്പെടുന്നവര്‍. ഭൗതികജീവിതത്തിന്റെ മോഹവലയത്തെ മറികടന്നവര്‍.
ശിരോമുണ്ഡനം ചെയ്യുന്നവരുടെ ഒരു കൂട്ടത്തെ കണ്ടു. ആണും പെണ്ണുമെല്ലാമുണ്ട്. വെയിലത്ത് മൊട്ടത്തലകള്‍ തിളങ്ങി. കാശിയില്‍ വന്ന് എല്ലാം ഉപേക്ഷിച്ച് പോകുകയല്ലേ. കത്തോലിക്ക സഭയിലും ബുദ്ധമതത്തിലും ശിരോമുണ്ഡനം പൗരോഹിത്യശീലങ്ങളില്‍ പരമ്പരാഗതമായി അനുഷ്ഠിക്കുന്നു. ഹൈന്ദവരില്‍ മുണ്ഡനസന്ദര്‍ഭങ്ങള്‍ പലതാണ്. സമീപകാലത്ത് ഹിന്ദുവര്‍ഗീയവാദികള്‍ മതപരിവര്‍ത്തനം ആരോപിച്ച് തലമുണ്ഡനം നടത്തിയത് നാം വായിച്ചു. കാശിയിലെ മുണ്ഡനം ദുഖഭാഗം ഏറ്റുവാങ്ങുന്നതിന്റെയാണ്.

പടവുകള്‍ കയറിച്ചെന്നപ്പോള്‍ ഒരമ്മയും മകളും . രാവിലെ കച്ചവടത്തിന്റെ കണക്ക് പഠിപ്പിക്കുകയാണ്. പ്ലാസ്റ്റിക് കവറിലേക്ക് അമ്മ പൂക്കള്‍  കൊരുത്ത ചെറു മാലകള്‍ വെക്കുന്നു. മകളേ നമ്മുടെ ഈ ജീവിതമാണ് ഗംഗ എന്നവര്‍ പറയാതെ പറയുന്നു.

സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ.
വരൽനാവുകേഴുമീ വംശതീരങ്ങളിൽ
നിന്നെഞ്ചിന്നുറവാരു തേടും.
........
ഏതോ പുരാവൃത്തമധുരം കനക്കുന്ന
വര്‍ത്തമാനത്തിന്റെ നാക്കിലയിൽ നിന്ന്
ഞാനൊരുവറ്റു തപ്പിപ്പെറുക്കി മിഴിനീര് തൊട്ട്
പിതൃതര്‍പ്പണത്തിന്നൊരുങ്ങവേ
ഇതുപോലുമിനിവേണ്ട വേണ്ടെന്നു ചോല്ലുന്നതാര് .
- മധുസൂദനന്‍ നായര്‍  

3 comments:

  1. സമസ്ത ജീവിത ഭാവങ്ങളും കാഴ്ചയ്ക്ക് ഒരുക്കുന്ന ഗംഗ അദ്ഭുതംതന്നെ.

    ReplyDelete
  2. ഞാന്‍ കൂടി പങ്ക്ചേരേണ്ടിയിരുന്ന യാത്ര,
    യാത്ര വിവരണശാഖയില്‍ നല്ലൊരു പുസ്തകം പ്രതീക്ഷിക്കുന്നു

    ReplyDelete
  3. കേവലം ഒരു നദിയല്ല ഗംഗ.

    "ഋതുഭേദമില്ലാതെ
    തീരങ്ങളില്ലാതെ
    പകല്‍ വന്നു പുല്‍കാത്ത
    രാത്രി വീണലിയാത്തൊ-
    രമൃതപ്രവാഹമെന്‍ ഗംഗ"

    ReplyDelete