വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Monday, December 5, 2011

ഇടുക്കിയിലൂടെ നടുക്കമില്ലാതെ ഒരു സവാരി

ഇടുക്കി ഏതു കാലത്തും കാഴ്ച്ചയുടെ പറുദീസാ ഒരുക്കും. കേരളത്തില്‍ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാന്‍ ആവാത്തത്ര സൌന്ദര്യം ഇടുക്കിയ്ക്കുണ്ട്.
മലയാളി മറുനാട്ടിലെ ശുഷ്കമായ കാഴ്ചകള്‍ തേടിപ്പോകുംപോള്‍  ഇടുക്കിയുടെ മാസ്മരികത അറിയാന്‍ മറക്കുന്നു.
കേരളത്തില്‍ ഇത്രയും കാലം ജീവിച്ചിട്ടും ഇടുക്കി ഒന്ന് ചുറ്റിക്കറങ്ങാന്‍ കഴിഞ്ഞല്ലല്ലോ എന്നൊരു നഷ്ട ബോധം അലട്ടിയിരുന്നു. തേക്കടിയും അടിമാലിയും നെടുംകണ്ടവും   ഒക്കെ പോയിട്ടുണ്ട് .എങ്കിലും അപൂര്‍ണത. 
അത് പരിഹരിക്കാന്‍ തീരുമാനിച്ചു .  യാത്ര
തൊടുപുഴയില്‍ നിന്നും തുടക്കം  .വെയില്‍ തെളിമയോടെ കൂടെ .
വാഹനം നീങ്ങി. ഞാന്‍ ഇടതു വശത്താണ് സ്ഥാനം പിടിച്ചത് .അത് കാര്യമായി എന്ന് തോന്നി

പുഴ . അപ്പുറം മല നിരകള്‍ . ഇടയ്ക്ക് ചോപ്പിന്റെ കുട വിടര്‍ത്തി പൂവാക .ആകാശം മേഘ സ്പര്‍ശത്തില്‍ ആര്‍ദ്രമായി . ഉള്ളില്‍ പറഞ്ഞു ഹോ ഈ അനുഭവം മാത്രം മതി ഈ യാത്രയെ അവിസ്മരനീയമാക്കാന്‍ .


യാത്രക്കിടയില്‍ പെട്ടെന്ന് വണ്ടിയുടെ വേഗം കുറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഷാജി പറഞ്ഞു  ഇവിടെയാണ്‌ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഞാന്‍ ഇറങ്ങി. കിഴുക്കാം തൂക്കായ പ്രദേശം
റോഡിന്റെ ഒരു ഭാഗം അടര്‍ന്നു പോയിരിക്കുന്നു .ഫോട്ടോ എടുത്തെങ്കിലും ആ കുത്തനത അതെ പോലെ ഒപ്പിയെടുക്കാന്‍ എന്റെ ക്യാമറ പരാജയപ്പെട്ടു.
.  നക്കിയെടുത്ത പോലെ പാറയില്‍ നിന്നും മണ്ണ് അട്ടിയായി ഒലിച്ചു താഴേക്കു .അങ്ങ് ദൂരെ തടത്തിലൂടെ അത് നാശം വിതച്ചു പാഞ്ഞു. പൂമാല ഹൈസ്കൂളിന്റെ അടുത്ത് വരെ അത് എത്തിയോ  ഞാന്‍ താഴ്വാരത്ത്തിലേക്ക് കണ്ണുകള്‍ പായിച്ചു. അതാ സൂക്ഷിച്ചു  നോക്കിയാല്‍ കാണാം. ചെളിയും മണ്ണും പാറകളും  ചേര്‍ന്ന ഒഴുക്കിന്റെ അടയാളം .. 



കയറ്റം - ഇടുക്കിയിലെ റോഡിന്റെ സഹജമായ ധര്‍മം പോലെ അനുഗ്രഹിച്ചു . ആഴമുള്ള കാഴ്ചകള്‍ ഇരു വശത്തും മാറി മാറി വന്നു.
ഒരു കൌതുകം റോഡിന്റെ നടുവില്‍ കയറി സ്ഥാനം പിടിച്ചു . ഞങ്ങള്‍ ഒഴിഞ്ഞു നീങ്ങി. അതൊരു കിണറാണ്. പാതയ്ക്ക് വീതി കൂട്ടുമ്പോള്‍ ജലസ്രോതസ്സുകള്‍ പരിരക്ഷിക്കപ്പെടണം    എന്ന കരുതല്‍ കൊണ്ടാവും ഈ കിണര്‍ രക്ഷപെട്ടത്. എങ്കിലും അതിനൊരു ഒറ്റപ്പെടല്‍ ഉണ്ട്. ആര്‍ക്കു വേണ്ടി ഈ വളവില്‍ കഴിയണം? 
ദാഹിച്ചു പരവശനായി വരുന്ന ഒരു ഭിക്ഷു  ..
ഇല്ല ഒരു മാതംഗിക്കും കോരാനാവില്ല .
കയറും പാളയും എവിടെ?
തൊണ്ട വരണ്ടാലും കാരുണ്യ ജലം നല്‍കാന്‍ ആവാത്ത നിസ്സഹായത ..ഒരു പക്ഷെ നമ്മെ വികസനത്തിന്റെ മറുവശം ഓര്‍മപ്പെടുത്താനാകും ഈ കിണര്‍ ജന്മം.
ഒരു നീലിമ വെട്ടി മറഞ്ഞ  പോലെ ഞാന്‍ തിരിഞ്ഞു നോക്കി .
" പുഷ്പതാലവുമായി കാത്തു നില്‍ക്കുകയായിരുന്നു എന്നിട്ടും കണ്ട ഭാവം നടിക്കാതെ പോകയാണ് ഇല്ലേ ?" ആ വൃക്ഷത്തിന്റെ ആത്മഗതം എനിക്ക് വായിച്ചെടുക്കാമായിരുന്നു .വേഗതയില്‍ നാം അവഗണിക്കുന്ന വലിയ കാര്യങ്ങള്‍ . ആ വളവും മരവും മറ്റൊരു യാത്രികനു ഒന്നുമാവില്ലായിരിക്കും എങ്കിലും എനിക്ക് അതിനോടൊരു മമത





ഇടുക്കി മലമടക്കുകള്‍ക്കിടയില്‍   ജലം തളം കെട്ടിക്കിടന്നു. അങ്ങോട്ടും ഇങ്ങോട്ടും കയറിയും ഇറങ്ങിയും . ചെമ്മണ്ണും പുല്‍പച്ചയും ജലനീലയും  ചേര്‍ന്ന് ഒരു ചാരുദൃശ്യം ഒരുക്കി. കുളമോ മാവോ കണ്ടില്ല .
കുളമാവ് ഒരു മരമാകുക .മരം ഒരു അണക്കെട്ടിന്റെ പേരാവുക..പേരിന്റെ വേരുകള്‍ ..


ഇറങ്ങി ഒന്ന് കുളിച്ചാലോ .കെട്ടിക്കിടക്കുന്ന ജലത്തിന് തണുപ്പ് കൂടും. കുളിരിന്റെ തീവ്രമായ സ്നേഹത്തില്‍ മുങ്ങാം ..മോഹത്തില്‍ മുങ്ങാനെ കഴിഞ്ഞുള്ളു ഡ്രൈവര്‍ ഹോണ്‍ മുഴക്കി. ദൂരവും സമയവും അവര് കൂടിയാണ് നിശ്ചയിക്കുക.

ദൂരെ നിന്നും  ഇടുക്കി ഡാം കണ്ടു.  പിന്നെ അടുത്തേക്ക്  പോയി .ഇനി ക്യാമറ കണ്ണടയ്ക്കണം. 
കണ്ണടച്ചപോള്‍ കുറവനും കുറത്തിയും.. കായ്കനികള്‍ തിന്നു കാനനത്തിലൂടെ  കളിപറഞ്ഞു നീങ്ങുകയാണ്..
അപ്പോള്‍ ജലത്തില്‍ ഓളക്കം  . അവര്‍ എത്തി വലിഞ്ഞു നോക്കി .
ജലലീലയില്‍ മുഴുകിയ രണ്ടു ഉടലുകള്‍ .
ശ്രീപരമേശ്വരനും പാര്‍വതിയും- പരിസരം മറന്നു പ്രണയം കൊണ്ട് ജലരതികളുടെ കൈലാസം തേടുകയാണ്.
ശ്രുംഗാരത്ത്തിന്റെ ത്രിശൂലമുനക്ളില്‍ പുളഞ്ഞു ഹര്ഷോന്മാദത്തില്‍  നിമീലിതമാകുന്ന കണ്ണുകളില്‍ ഭാവം മാറിയത് പെട്ടെന്നായിരുന്നു.
മരങ്ങള്‍ക്ക്  മറവില്‍ കുറവനും കുറത്തിയും !?
പാര്‍വതി ഇണയുടെ ഉടല്‍ മവിലേക്കൊതുങ്ങി.
മൂന്നാം കണ്ണിന്റെ കോപം . ശാപം  
"കല്ലായി പോട്ടെ .."
അങ്ങനെ കുറവനും  കുറത്തിയും മൂകശിലകളായി   
രണ്ടു വലിയ പാറകള്‍ . പരസ്പരം തൊടാനാകാത്ത വിധം അവരെ വേര്‍പെടുത്തി ക്രൂരമായി ജലപ്രവാഹം. അതില്‍ അവരുടെ കണ്ണീര്‍ വീണിട്ടുണ്ടാകും.
ഒടുവില്‍ മോക്ഷം 
ചെമ്പന്‍ കൊലുംപന്‍ തൊള്ളായിരത്തി മുപ്പതുകളില്‍ വഴികാട്ടാനെത്തി.
ഡബ്ലു ജെ ജോണ് അണക്കെട്ടിന്റെ സാധ്യത ആദ്യമായി കണ്ടെത്തി. ലോകത്തിലെ ഉയരം കൂടിയ ആര്‍ച്  ഡാമുകളില്‍ ഒന്ന്നിന്റെ മുന്നിലാണല്ലോ ഞാന്‍ ഇപ്പോള്‍ . അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഉയര്‍ന്ന എന്ജിനീയറിംഗ്  നിലവാരമുള്ള അണക്കെട്ടാണിത്.
പണ്ട് പെരിയാറും ചെറു തോണിയും വേലി കെട്ടിത്തിരിച്ചിരുന്ന  മലനിരകള്‍ ഇപ്പോള്‍ ജലാശയ സമാധിയിലായിരിക്കും.


 കേരളത്തിന്റെ വെളിച്ചം. ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസം . ഇടുക്കി ഡാമിനെ കുറിച്ച് ചെറിയ ക്ലാസില്‍ പഠിച്ചത് ഓര്‍മവന്നു. 
ഞാന്‍ ഡാമിന്റെ ഉയരത്തിലേക്ക്  കണ്ണുകള്‍ പായിച്ചു. എനിക്ക് അതിന്റ മുകളില്‍ പോകാന്‍ ആഗ്രഹം.
ചില സമയത്ത് മാത്രം അനുവാദം കിട്ടുമത്രേ .ഓണക്കാല ടൂറിസം  .പാതാളത്തില്‍ നിന്നും മാവേലി വരുമ്പോള്‍ കാണാനാകും.




കട്ടപ്പന കഴിഞ്ഞപ്പോള്‍ മഴ പൊട്ടിവീണു. ഇടുക്കിയിലെ മഴ ഒറ്റയ്ക്ക് വരില്ല ഇരുളും തണുപ്പും മൂടല്‍ മഞ്ഞും ഒക്കെ അകമ്പടിയുണ്ടാകും .ഈ മഴയില്‍ ഇറങ്ങിയാലോ  . 'ചരലുകള്‍ പോലെ ശരീരത്തില്‍ വെള്ളത്തുള്ളികള്‍ വീണു .ശിരസ്സില്‍ മഴയുടെ വിരലുകള്‍ പരതി.നെറുകയില്‍ മുത്തമിട്ടു ജലകണികകള്‍ തുളുമ്പി . കിടികിടുത്ത് ഉടലിലൂടെ വര്‍ഷ പ്രവാഹം .കാറ്റ് കൊണ്ട് വീശി കുസൃതി  കാട്ടിയും പേടിപ്പിച്ചും .. .കഴുത്തിലൂടെ ഉറഞ്ഞു  പോകുന്ന തണുപ്പ് ഷാളിട്ടു..' എന്ന് എഴുതാമായിരുന്നു ആ മഴ നനഞ്ഞിരുന്നെങ്കില്‍ 
കല്ലാറില്‍ നിന്നാണ് രാമക്കല്‍ മേട്ടിലേക്കു തിരിയേണ്ടത്‌. മഴ വഴി മാറിത്തന്നു
 അന്തരീക്ഷത്തില്‍ കാറ്റിന്റെ കുതിപ്പ് .മലയാള ദേശത്തെ  കാറ്റുകളില്‍ പെരുമ  കൂടുതല്‍ ഉള്ളതിനാലാണ് എനിക്ക് ഇവിടെ എത്തേണ്ടി വന്നത്. കാറ്റാടിപ്പാടം .എന്തൊരു കാവ്യാത്മകം  ഈ പേര്.  കൂറ്റന്‍ കാടാടികള്‍ പാടം കൊയ്യുന്നുണ്ടായിരുന്നു. ഇടുക്കിയില്‍ കാറ്റിനെയും ജലത്തെയും പിടിച്ചു കെട്ടി വെളിച്ചമാക്കുന്ന മാനവകര്‍മം. കാറ്റാടിപ്പാടം വിട്ടു രാമക്കല്‍ മേട്ടിലേക്കു വണ്ടി നീങ്ങി.
സന്ധ്യ ആകുന്നു. 

ഒരു വിലാപത്തിന്റെ ഭാവം 
ത്രേതായുഗത്തോളം നീണ്ട ഒരു കണ്ണി .
പ്രിയ സീതയെ തേടി രാമന്‍ വിലപിച്ചു അലഞ്ഞു തിരിഞ്ഞു ഒടുവില്‍ ഈ മേട്ടില്‍ എത്തി .സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി അറുനൂറു അടി ഉയരമുള്ള ഈ മേട്ടില്‍ നിന്നാല്‍ എട്ടു ദിക്കും കാണാം. വിരഹിയായ രാമന്‍ പ്രതീക്ഷയോടെ നോക്കി അങ്ങ് ചുവപ്പ് ചേലയുടെ നിറം. ! അത് കാട് പൂത്തതായിരുന്നു. മറ്റൊരിടത്ത് ആരോ കേണു നിലവിളിക്കുന്നപോലെ ..സീത! അത് കുയിലെന്റെ ശോകഗാനമായിരുന്നു.. ആകാശം ഇരുളുവോളം വെന്ത മനസ്സുമായി രാമന്‍ . 
രാമന്‍ ഇരുന്ന കല്ലു .രാമക്കല്ല് . രാമക്കല്ലുള്ള മെട് രാമക്കല്‍ മേട്. ശരിയാണ് ഇവിടെ ഈ സന്ധ്യില്‍ ആരും സ്നേഹ സാനിദ്ധ്യം കൊതിക്കും .അത് കേള്‍ക്കെ കാറ്റു നമ്മുടെ ഹൃദയം ഏറ്റെടുത്തു മന്ത്രിക്കും
കാറ്റാടിപ്പാടത്തെ പുല്നാമ്പിന്‍ കുളിരിലൂടെ
നക്ഷത്രങ്ങള്‍ അലുക്കിട്ട പാവാട വട്ടം ചുറ്റി
മലയിറങ്ങി അഴലുകള്‍ മായ്ച്ചു നീ വരൂ
പ്രണയതരംഗവടിവിലൂടെ അരുണോദയം പോല്‍  .


 അവിടെ കുറവനും കുറത്തിയും .കുഞ്ഞിനെ മുലയൂട്ടുകയാണ് കുറത്തി .അരികള്‍ മറ്റൊരു കിടാവുണ്ട്. 
ഒരു കോഴി കുറവന്റെ കയ്യില്‍ . ഇടുക്കിയില്‍ ശാപം വാങ്ങിയ ഇവര്‍ ഇവിടെ സകുടുംബം വാഴുന്നു. ശിലകളായി . സാക്ഷികളായി ദൂരെ കാറ്റാടികള്‍.
അപ്പുറം തമിഴാണ് .കമ്പം തേനി..
നഗര വെളിച്ചങ്ങള്‍ നക്ഷത്രങ്ങള്‍   പോലെ ദൂരെ തെളിയാന്‍ തുടങ്ങി
ഇരുള്‍  കൂടി വന്നു. പാണ്ഡവന്‍പാറയും   അവിടെയുള്ള പുരാതന ക്ഷേത്രവും ഈ യാത്രയില്‍ അനുവദിക്കപ്പെട്ടില്ല .
(തുടരും  )
--------------------------------------------------
 അടുത്ത ലക്കം 
ബോഡി മേട്, മൂന്നാര്‍ ,മാട്ടുപ്പീടി കുണ്ടള ഇരവികുളം

10 comments:

  1. കലാധരൻ സാർ...ഞങ്ങളുടെ സ്വന്തം ഇടുക്കിയെ കാവ്യഭംഗി തുളുമ്പിനിൽക്കുന്ന അക്ഷരക്കൂട്ടങ്ങളിലൂടെ വരച്ചിട്ടിരിക്കുന്നു..ചിത്രങ്ങളും ഏറെ മനോഹരം..എന്നും കണ്മുൻപിൽകൂടി കടന്നുപോയിക്കൊണ്ടിരുന്ന ദൃശ്യങ്ങൾ...അന്ന് അതിന്റെ മാധുര്യം തിരിച്ചറിയുവാനായിരുന്നില്ലെങ്കിലും, പ്രവാസജീവിതത്തിൽ അതിനെക്കുറിച്ചുള്ള ഓരോ ഓർമ്മകളും പകരുന്ന അനുഭൂതി അളവറ്റതാണ്...ഈ യാത്രാവിവരണത്തിലൂടെ ആ അനുഭൂതി ഒരിക്കൽകൂടി പകർന്നതിന് ഏറെ നന്ദി...ഒപ്പം ഒത്തിരി ആശംസകളും..

    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  2. നാടിന്റെ ചിത്രം ഭംഗിയായി തന്നെ വരച്ചിട്ടിരിക്കുന്നു.....സസ്നേഹം

    ReplyDelete
  3. ഒറ്റവാക്കില്‍ പറയട്ടെ,
    വാക്കും വരയും ( ചിത്രങ്ങള്‍ ) അതിമനോഹരം.

    ReplyDelete
  4. മനോഹരമാ‍യ ചിത്രങ്ങൾ...ഫോട്ടോകൾ എടുത്തിരിക്കുന്ന ആംഗിളുകൾ വളരെ നന്നായി....അതു പോലെ സുന്ദരം വിവരണവും..


    സസ്നേഹം,
    പഥികൻ

    ReplyDelete
  5. കുളവും മാവും കാണില്ല. കാരണം കുളമാവ് ഒരു മരമാണ്! അത് അവിടെ ധാരാളമുണ്ട്. അതിന്റെ പട്ട വ്യാവസായിക പ്രാധാന്യമുള്ള ഒരു വനവിഭവമാണ്. അത് ചെത്തി കടത്തുന്നവര്‍ ധാരാളം.

    ReplyDelete
  6. ഇടുക്കിയില്‍ പലവട്ടം പോയി.എവിടെയായിരുന്നു ഈ കാഴ്ചകള്‍ ! അഥവാ ഈ വിവരണ ഭംഗിക്കും ചിത്ര കൌതുകത്തിനും വേണ്ടി അവ പിടി തരാതെ കാത്തിരുന്നതാണോ?

    തണുപ്പ് കൊയ്യുന്ന കാറ്റുകള്‍ കറ്റ കെട്ടി ക്കൊണ്ട് പോയ മേഘ ക്കൂട്ടങ്ങളെപ്പോലെ കാറ്റാടി പ്പാടങ്ങള്‍ ... ഓര്‍ ക്കുന്നു .ഓരോ യാത്രയിലും ആഹ്ലാദത്താല്‍ വിടര്‍ന്ന കണ്ണുകളാല്‍ അവയെ അനന്ത പുരിയിലേക്ക് നാടു കടത്തി ക്കൊണ്ടു വന്നത് ..

    ReplyDelete
  7. നല്ല ചിത്രങ്ങളും വിവരണങ്ങളും.

    ReplyDelete
  8. കലാധരന്‍ മാഷ് തന്നെ! എല്ലാ അര്‍ത്ഥത്തിലും ആദരവോടെ

    ReplyDelete
  9. ഇടുക്കി എല്ലാവരെയും ആകര്‍ഷിച്ചു ഇല്ലേ ..ഒപ്പം വന്നതില്‍ സന്തോഷം
    അജിത്‌ ,
    ആവശ്യമായ മാറ്റം വരുത്തി
    കുളമാങ്ങ പെറുക്കാന്‍ പോയ കുട്ടിക്കാലം ,വീടിന്റെ തെക്ക് വടാക്കെ കോണില്‍ നില്‍കുന്ന കുളമാവ് ഒക്കെ എന്നെ ചീത്ത പറഞ്ഞു
    ഷിബു,
    എന്നെ താങ്കളുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പറിച്ചു നട്ടിരിക്കുന്നു
    അതിനാല്‍ കൂടുതല്‍ അനുഭവങ്ങള്‍ എനിക്ക് പ്രതീക്ഷിക്കാം
    പഥികന്‍,
    ഫോട്ടോഗ്രാഫി ഒന്നും വശമില്ല
    ഒരു ലൊടുക്കു ക്യാമറ .എന്റെ കാണല്‍ കോണുകള്‍ .ഇഷ്ടപ്പ്ട്ടത് കൂടുതല്‍ നന്നായി പകരത്താന്‍ പ്രചോദിപ്പിച്ചു
    ബിന്ദു,
    ആ വരികള്‍ കൂടി ഇതില്‍ ചേര്‍ത്ത് വെക്കുന്നു .ലയിപ്പിക്കുന്നു
    എല്ലാവര്ക്കും നന്മ

    ReplyDelete
  10. മനോഹരം!!!!.ഇടുക്കിയുടെ എല്ലാ(കാണാ) കാഴ്ചകളും ഇനി പ്രതീക്ഷിക്കാമല്ലോ അല്ലേ?

    ReplyDelete