വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Friday, August 19, 2011

വേളിയില്‍ അപൂര്‍വ ഗന്ധര്‍വനിമിഷങ്ങള്‍


വേളി
തപോവന ശാന്തിയുടെ പകല്‍  വിളിക്കുന്നു
പ്രണയമാനസം ചേക്കേറുന്ന തണല്‍  കുളിരിലേക്കു കൈ നീട്ടുന്നതിവിടെ
അശാന്ത ഹൃദയങ്ങള്‍ക്ക്‌ , വിരഹികള്‍ക്ക് , ജീവിതം തളിര്‍ക്കുന്ന യുവസ്വപ്നങ്ങള്‍ക്ക് ..എല്ലാവര്‍ക്കും ഇവിടെ ഇടം
ഒറ്റപ്പെട്ടവര്‍ക്ക് ദീര്‍ഘമൌനം ഇറക്കിവെക്കാന്‍ ഓളങ്ങളിലേക്ക് പടവുകള്‍ ..
അപ്പുറം  കടല്‍ കലഹിക്കുന്നു .ഇപ്പുറം ശാന്തമായ ജലാശയം
കടല്‍ക്ഷോഭവും കായല്‍മൌനവും വേര്‍തിരിക്കുന്ന മണല്‍ത്തിട്ട





ഒരു തോണി
രഹസ്യങ്ങള്‍ നീന്തി തുടിക്കുന്ന രാവുകളില്‍ സമുദ്രം അതിന്റെ ജലവഴികള്‍ തുറന്നു കൊടുത്തിട്ടുണ്ടാകും.
ഈ കാക്കകളെ പോലെയാണ് തീരം തേടുന്നവരും.ഓരോ കാക്കയ്ക്കും ഓരോ കാഴ്ച .ഓരോ കടല്‍ ..എങ്കിലും കടല്‍ക്കരയീല് ഒത്തുകൂടുന്നു .
എന്തൊക്കെയോ ഓര്‍മ്മകള്‍ ചിറകടിച്ചു പറക്കും .പിന്നെ അവ ചിറകൊതുക്കും.
എവിടേക്കോ പിരിയും ...വീണ്ടും കാണാമെന്നു കാ ..കാ.
തോണിയുടെ അപ്പുറം
വേണ്ട ..അവിടേക്ക് പോകേണ്ട..
അവിടെ ഒരു മത്സ്യഗന്ധി നിറയൌവ്വനത്തില്‍  നിന്നും വലക്കുരുക്കുകള്‍ അഴിച്ചു എടുക്കുകയാനെങ്കിലോ
അല്ലെങ്കില്‍ കറുത്തമ്മ അവളെ വീണ്ടെടുക്കുയാനെന്കിലോ..
ആ മറവു തോണിയുടെ ആര്‍ദ്രമായ സ്നേഹം ആണെന്ന് കരുതുക.
കടല്‍ സാക്ഷി


അസംഖ്യം പാദസ്പര്‍ശങ്ങള്‍
കാറ്റ് അതിന്മേല്‍ തരികള്‍ കൊണ്ടിടും
തിരകള്‍ അവ തലോടി മായ്ക്കും
പുതിയ സഞ്ചാരികള്‍ മുന്നേ വന്നവരുടെ ചുവടടയാളങ്ങള്‍ക്ക് മേല്‍ പാദമുദ്ര  ചേര്‍ത്തു വെക്കും
ലോക ജീവിതം പോലെ വരവും പോക്കും
സാഗരം ദൂരെ നിന്നും നമ്മെ കാണുമ്പോള്‍ ഓടിയെത്തും
കാണാന്‍ കൊതിച്ചു കൊതിച്ചു വീര്‍പ്പു മുട്ടിയ തിരകള്‍
അടുത്ത് വരുമ്പോള്‍ സ്നേഹപൂരിതം
മനസ്സിലേക്ക് അതു ലയിച്ചു ചേരും
ഹൃദയം അപ്പോള്‍ തുടിക്കും.
ഓരോ തിരയും പിന്‍ വാങ്ങുന്നത് ഒരു സമുദ്രം ഉള്ളില്‍ നിറച്ചിട്ടാണ്  
എങ്കിലും വിളിക്കാതെ വയ്യ
എന്‍റെ മോഹസമുദ്രമേ വരൂ എന്നിലേക്ക്‌
നിന്റെ സന്ധ്യകള്‍ ,പുലരികള്‍ ...

തീരത്ത് നിന്നും മടങ്ങുമ്പോള്‍ തിരിഞ്ഞു നോക്കിയിട്ടുണ്ടോ
കടല്‍ ഹൃദയത്തെ  നിങ്ങള്‍ തൊട്ടുവെങ്കില്‍ ഇതാ ഇതുപോലെ തിര നിശബ്ദമാകും
വേദനയുടെ അമര്‍ത്തിപ്പിടിച്ച നിസ്സഹായത..
ഇനി എപ്പോഴാണ് വീണ്ടും..?
അപൂര്‍ണമാക്കപ്പെട്ട ഒരു പ്രതീക്ഷയുടെ നേര്മയില്‍ ഓളം അയഞ്ഞു പോകും.


കടല്‍ ഇരമ്പങ്ങള്‍ ആവാഹിച്ചു ഉറങ്ങിക്കിടക്കുന്ന  ശംഖുകള്‍
ജലത്തില്‍ കാറ്റ് വീഴാതെ മാറി നിന്നു
ഇലകള്‍ കാതോര്‍ത്തു
ഏതു മുനിയുടെ എകാഗ്ര മനസ്സിലേക്കാണ് രാഗവിവശമായ അപൂര്‍വ നാദം പെട്ടെന്ന് ഉണരുക
ശില്പി ജലത്തിലേക്ക് ഇറക്കി വെച്ച ശംഖു അതിന്റെ അര്‍ദ്ധനഗ്നമായ ഉടല്‍ വെണ്മയില്‍ പ്രണയ സങ്കീര്‍ത്തനം പുതച്ചു
അതു കൊണ്ടാണ് നാം ഇവിടെ ഒട്ടി നിന്നു പോകുന്നത്

പ്രകൃതിയുടെ ശയനം
സമൃദ്ധമായ ഭംഗിയില്‍
വേളിയുടെ വടിവുകള്‍
ഇതു പോലെ മാനത്തിനു കീഴെ വിടരാന്‍ ..
ആലസ്യത്തിന്റെ പകല്‍ മയക്കം ആസ്വദിക്കാന്‍ ആഗ്രഹിച്ചേക്കാം
കമിഴ്ന്നു കിടക്കുന്ന ഒരു കന്യക
ഉടലിന്റെ തരംഗ വടിവേലേക്ക് കടല്‍ക്കാറ്റ് തലോടി .
കാറ്റ് സമാനതരംഗം  കടലില്‍ തീര്‍ക്കാന്‍ ഓരോ തവണയും ശ്രമിച്ചു  പരാജയപ്പെട്ടു കൊണ്ടിരുന്നു.
എവിടെയാണ് അളവ് തെറ്റിയത്
അവള്‍ അങ്ങനെ കാറ്റിനു വശപ്പെട്ടു കിടപ്പാണ്
ഏതോ കാലം ആരോ ശപിച്ചതാണോ ഈ കിടത്തം
വേളി  രാത്രിയില്‍ കവിത ചൊല്ലുമ്പോള്‍ ഇവള്‍ക്കു  മോക്ഷം
മദ്ധ്യാഹ്നത്ത്തിലേക്ക് പകല്‍ കടക്കുമ്പോള്‍ പൌരാണികമായ വനസൌന്ദര്യം ഇവളില്‍ നിറയും
കാട്ടു പൂവിന്റെ സുഗന്ധവും
കാട്ടു തേനിന്റെ മാധുര്യവും മൊത്തിക്കുടിച്ചു സൂര്യന്‍ അവളിലേക്ക്‌ ഇറങ്ങി വരും
അതേ കിടപ്പില്‍ അവള്‍ തുടരും.
ഇനി വരുമ്പോഴും ഇങ്ങനെ
ഒരു പക്ഷെ രാവില്‍ നമ്മുക്ക് വെളിയില്‍ പ്രവേശനം അനുവദിക്കാത്തത്
ഇവളുടെ  രഹസ്യം ആനാവൃതമാകുന്ന ഗന്ധര്‍വ നിമിഷങ്ങള്‍ അവളുടേത്‌ മാത്രമാകാനാകും.
എങ്കില്‍ ആ തീരുമാനം മാനിക്കപ്പെടനം
വരൂ പോകാം


2 comments:

  1. മനോഹരമായ ഫോട്ടോകള്‍, അതിന്ന് യോജിച്ച വരികളും. പ്രകൃതി സൌന്ദര്യം രണ്ടിലും നിറഞ്ഞു നില്‍ക്കുന്നു.

    ReplyDelete
  2. നല്ല വരികളും ചിത്രങ്ങളും. വേളിയിലെ ഗോൾഡൻ സാൻഡ് കടപ്പുറം വളരെ ഇഷ്ടമുള്ള ബീച്ചുകളിൽ ഒന്നാണ്.

    ReplyDelete