വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, July 19, 2011

ബോധി വൃക്ഷം എന്നെ വിളിച്ചു . വരൂ- 2



കല്പാന്തം.
എല്ലാം പിന്‍വാങ്ങുന്ന അവസാന നിമിഷങ്ങള്‍....
വിട പറയാന്‍ പോലും ആരും അവശേഷിക്കാത്ത മുഹൂര്ത്തതിലേക്ക് പതിയെ സൌമ്യമായി കാലം പ്രവേശിക്കുകയാണ്.....
ആ അവസാന കാഴചയില്‍ ഏറ്റവും ഒടുവില്‍ ഏതായിരിക്കും?

ലോകത്തിന്റ്
പ്രകാശമായ ഒരു ബോധി വൃക്ഷം
ശരിയാണ്, അഹിംസയുടെ ഇലകള്‍ അവസാനം വരെ അതിന്റെ പച്ചപ്പ്‌
ഉയര്‍ത്തിപ്പിടിക്കും.

ബുദ്ധമതാനുയായികളുടെ
ഈ വിശ്വാസത്തെ ഞാന്‍ ആദരിച്ചു.
ആഗ്രഹങ്ങളാണ് ദുഖത്തിന് കാരണം എന്ന് നഷ്ടബോധ മനസ്സുകളെ ഒര്മിപ്പിച്ചോ സമാശ്വസിപ്പിച്ചോ ആവും കാലം അസ്തമിക്കുക.

ആ ബോധി വൃക്ഷം
എന്നെ വിളിച്ചു .
വരൂ

മഹാബോധി മഹാവിഹാരം.
ആത്മ ചൈതന്യം സ്വയം കണ്ടെത്താന്‍ ഇവിടം . അവരവര്‍ അവരവരുടെ ഉള്ളിലെ വെളിച്ചം കണ്ടെത്തുക .അതായിരുന്നല്ലോ ബുദ്ധ സന്ദേശം ബോധിയില്‍ എഴുതിയ വരികള്‍..
ആയിരങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു
ഭാഷയും വേഷവും പലതെങ്കിലും മനസ്സ് ഒന്നിലേക്ക്.
ലോകത്തിലേക്ക് വെളിച്ചം ഒഴുകുന്ന ഗയയില്‍ പ്രഭാതത്തിന്റെ വിശുദ്ധിയില്‍ ബുദ്ധ സാന്നിദ്ധ്യത്തിലേക്ക്‌ ഞാനും നടന്നു.


ഞാന്‍ മാത്രമല്ല.
ശിരോ മുണ്ഡനം ചെയ്തവര്‍, പീതാംബര ധാരികള്‍ , സ്ത്രീകള്‍ ,പുരുഷന്മാര്‍, കുട്ടികള്‍.ദരിദ്രര്‍, ഗ്രാമീണര്‍.പരദേശികള്‍,'''
ആര്‍ഭാടങ്ങള്‍ ഇല്ലാത്ത യാത്രികര്‍.
വിഹാരം
അവര്‍ക്കായി കാത്തു നിന്നു.

കൂട്ടം കൂട്ടമായാണ് വരവ്.
വിദൂര ദേശത്ത് നിന്നുമുള്ള സംഘങ്ങള്‍.
ദൂരവും അടുപ്പവും ആപേക്ഷികമാണ്. അടുത്ത്തിരിക്കുന്നോരുടെ ദൂരം ഊഹാതീതമാവും പോലെ..അകന്നിരിക്കുന്നവര്‍ക്ക് ബുദ്ധനോടുള്ള അടുപ്പം അടുത്തുല്ലോര്‍ക്ക് ഉണ്ടാവണമെന്നുമില്ല .
അടുപ്പത്ത്തിലെ അകലം...അനുഭവിക്കാത്തവര്‍ ഉണ്ടോ?

ഇവര്‍ ഒരു പക്ഷെ എന്നെ പ്പോലെ ആദ്യം വരികയാവും . ജീവിതത്തില്‍ ഒരിക്കലും ഗയ വിളിക്കുമെന്ന് ഞാന്‍ കരുതിയതല്ല.
അതേ
പോലെ ഒരു രണ്ടാം വരവുണ്ടാകാന്‍.?.ഇല്ല
തീര്‍ഥാടന കൂട്ടങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാം അവരുടെ നിറം. തൊപ്പി,ശിരോ വസ്ത്രം, മുഖ ദേശീയത..
അവര്‍ ഭാണ്ഡങ്ങള്‍ --മനസ്സിലും ചുമക്കുന്നുണ്ടാവും

കൊച്ചു കുട്ടികള്‍ .ജീവിതത്തിന്റെ പുലരിയില്‍ അവര്‍ പ്രഭാതപുഷ്പങ്ങള്‍ വില്‍ക്കുകയാണ്. ഇതാണ് ഗയയുടെ നൊമ്പരം. അസംഖ്യം കുട്ടികള്‍.
.(
മുറിവ് ഒരിക്കല്‍ എഴുതി.അത് വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യുക. കൊട്ടാരം വിട്ടിറങ്ങണം. ഞാന്‍ കണ്ടു ബുദ്ധന്റെ )

താലത്തില്‍ പൂക്കള്‍.
മുല്ലയുടെ
വെണ്മയില്‍ ചുവപ്പിന്റെ മധ്യപുഷ്പം. ചിലതിനു കാവിപ്പൂവിന്റെ അലുക്കും.
ചെമ്പരത്തിച്ചോപ്പില്‍ ഒരുക്കിയ താലം കണ്ടപ്പോള്‍ അത്തം ഓര്‍മയില്‍ പൂക്കളമിട്ടു.
ബുദ്ധനു പുഷ്പം മതി.
അതിന്റെ നൈര്‍മല്യം മതി.
ദര്‍ശനം പരിമളം വിടര്‍ത്തി നിത്യവും മനസ്സുകളില്‍ പൂക്കള്‍ വിരിയിക്കട്ടെ

മഹാ പാദം. ഗയയില്‍ മിക്കയിടത്തും കണ്ടു ഇത്തരം പാദശില്‍പം .
പ്രപഞ്ച പത്മദള മധ്യത്തിലെ പാദം.
താമരയില്‍ ചുവടു വെച്ച് കലാതീതമാകുന്ന യാത്രകള്‍
.
പ്രയാണം നല്‍കിയ ജീവിതത്ത്തിരക്ക് കാരണമോ ദുഃഖങ്ങള്‍ ഇറക്കി വെക്കാനുള്ള വ്യഗ്രതയോ എന്തോ തീര്‍ഥാടകര്‍ ഇത്തരം സൂക്ഷ്മ അടയാളങ്ങളില്‍ മനസ്സ് അര്‍പ്പിക്കുന്നില്ല
ഞാന്‍ അവയെ തൊട്ടറിഞ്ഞു നീങ്ങി.


എവിടെയും ബുദ്ധന്‍.എങ്ങും ബുദ്ധ ചൈതന്യം .
അത്
ശിലകളിലും നൂറ്റാണ്ടുകള്‍ക്കു സാക്ഷ്യം വഹിച്ചു.
ഓര്‍മയുടെ തെളിമയെ സംശയിക്കുംപോഴാനല്ലോ നാം നമ്മുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്നത്.
അത് പോലെ പ്രിയപ്പെട്ട ഗുരുവിനെ ലോകത്തിന്റെ സ്മൃതിയില്‍ മൂര്ത്തവത്കരിക്കാനാകും ശില്പങ്ങളിലൂടെ ശ്രമിച്ചത്.
ധ്യാന നിരതമായ ദിന രാത്രങ്ങള്‍ കൊണ്ട് രൂപം നല്‍കിയ ധ്യാന ശിലപങ്ങള്‍ വളരെ ചെറുതാണ്. അടുത്തേക്ക് ക്യാമറ ചെന്ന് വലുപ്പത്തില്‍ ഒപ്പി.


വലിയ ഒരു മണി .അത് ഇപ്പോള്‍ മുഴങ്ങുന്നില്ല.
അതിന്റെ
ഓര്മ മുഴങ്ങുന്നുണ്ടാകും.
അസംഖ്യം
ഭിക്ഷുക്കള്‍ .പ്രതാപ ശാലികളായ പ്രജാപതികള്‍. അവരുടെ സമ്പര്‍ക്കത്തില്‍ നിത്യവും കാലത്തെ.വരവിനെ ,ഓര്‍മിപ്പിച്ച നാളുകള്‍.
ദൂരെ മഹാ വിഹാരത്തിന്റെ മകുടി.
രണ്ടായിരത്തി അഞ്ഞൂറ് വര്ഷം മുമ്പ് ഒരു വൈശാഖ മാസം. ജനപഥങ്ങള്‍ താണ്ടി ഒരാള്‍ ഫല്ഗൂ നദിക്കരയില്‍ എത്തി.

.ഫല്ഗൂ നദി -അതിനു ഒരു കഥ പറയാനുണ്ട്
പിതൃക്കള്‍ക്ക് പിണ്ഡം ഇട്ടു മോക്ഷം നല്‍കാന്‍ ഹൈന്ദവ വിശ്വാസികള്‍ ഫല്ഗുവില്‍ എത്തും.അത് ബീഹാറിന്റെ വിശ്വാസം.ഒരിക്കല്‍ രാമനും ലക്ഷ്മണനും പിന്നെ സീതയും ( ഇതാണോ പറയേണ്ട ക്രമം?) ഇവിടെ എത്തി.പിതാവിന് കര്‍മം ചെയ്യാന്‍.മരണാനന്തര ക്രിയ .
ആവശ്യമുള്ള വസ്തുക്കള്‍ സമാഹരിക്കാന്‍ ലക്ഷ്മണന്‍ പുറപ്പെട്ടു.നേരം കുറെ ആയിട്ടും കാണുന്നില്ല.
വൈകിപ്പോകുമോ? രാമന്‍ അസ്വസ്ഥനായി. രാമനും അന്വേഷിച്ചിറങ്ങി.
കര്‍മം ചെയ്യാനുള്ള മുഹൂര്‍ത്തം അവസാനിക്കുകയാണ്. മോക്ഷം ഒരു നിമിഷത്തിന്റെ അകലത്തില്‍ പ്രതിസന്ധിയില്‍.
അപ്പോള്‍ ആകാശത്ത് നിന്നും ഒരു കൈ ..
അവ സീതയോട് പറഞ്ഞു.
:"
സീതാ,സമയം തീരാരാകുന്നു. നിന്നെ കൊണ്ട് ആവതു എന്തെങ്കിലും.."
അപൂര്‍ണ വാക്യത്തിന്റെ വ്യാകുലത സീതയുടെ നെഞ്ചില്‍ നൊന്തു.
അവള്‍ പുഴക്കരയില്‍ കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച് നദിയില്‍ ഇറങ്ങി പിണ്ഡം അര്‍പ്പിച്ചു.
ബിന്ദുവില്‍ അവള്‍ ഫല്ഗുവിന്റെ തണുത്ത തരംഗം മനസ്സില്‍ കുളിരാക്കി.അതില്‍ നനഞ്ഞു.
പോയവര്‍ മടങ്ങി വന്നു
വ്യഥയുടെ ഭാരം നിറഞ്ഞ അവര്‍ പ്രസാദം നഷ്ടപ്പെട്ട പ്രകാശം പോലെ വിളറി.
സീത അവരോടു പറഞ്ഞു. തെളി നീര് പോലെയുള്ള വാക്കുകള്‍.
പക്ഷെ അത് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല
സീതയ്ക്ക് എന്നും ഇതാണ് പാഠം.അവളുടെ വാക്കുകള്‍ അവിശ്വസിക്കപ്പെടുന്നു
, അവള്‍ ഓര്‍ത്തു. സാക്ഷി ഉണ്ടല്ലോ.-ഫല്ഗൂ നദി
പുഴ സാക്ഷ്യം പറഞ്ഞില്ല.
സീതയുടെ ഉള്ളില്‍ നിറഞ്ഞു നിന്ന കുളിര്‍മ വറ്റി വരണ്ടു
അവള്‍ പുഴയെ ശപിച്ചു:" നീ വരണ്ടുണങ്ങിപ്പോകട്ടെ
പുഴ ഓര്‍മകളില്‍ ഒരു നാവിന്റെ പിഴ ആയി.
ഞാന്‍ ഫല്‍ഗു കണ്ടു.വീതിയില്‍..മണല്‍പ്പുറം. കുറ്റിക്കാടുകള്‍ . ഏതോ ജലസമൃദ്ധി അയവിറക്കി...മഴക്കാലത്തിന്റെ കനിവ് യാചിച്ചു..
കാലികള്‍ പുഴയില്‍ മേയുന്നുണ്ടായിരുന്നു.


ഫല്‍ഗുവിന്റെ തീരത്തുള്ള പ്രശാന്തവും വൃക്ഷ നിബിഡവും ആയ ഒരിടം. അതു മഹായോഗിയെ സ്വാഗതം ചെയ്തു.

വൃക്ഷങ്ങളുടെ കുളിര്‍മ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട് ഗയ.
ഒരു അഭയ വൃക്ഷമാണല്ലോ ഗയ നല്‍കുന്ന കഥകളുടെ പടര്പ്പായി നില്‍ക്കുന്നതും
മഹാ വിഹാരത്തിന്റെ മധ്യഗോപുരം പച്ചിലകള്‍ക്കിടയില്‍ അതിന്റെ ലോക പൈതൃക മഹിമയോടെ കാഴ്ചയായി

.നിങ്ങള്‍ വരുമ്പോള്‍ ഒരു ചന്ദനത്തിരി കരുതുക
നിങ്ങളുടെ മനസ്സിന്റെ സുഗന്ധം അതില്‍ നിന്നും എങ്ങും പ്രസരിക്കട്ടെ
നോക്കൂ സുഗന്ധം നല്‍കി എരിഞ്ഞു മോക്ഷം നേടിയ തിരികളുടെ പവിത്രത നിറഞ്ഞ ഒരു പാത്രം
ഭസ്മം -അത് അഹന്തകളുടെ മേലുള്ള വിജയം കൂടിയാണ്.
മുന്നേ പോയ വ്ശുദ്ധ ജന്മങ്ങളുടെ സുഗന്ധപൂരിതമായ ജീവിതത്തിന്റെ ബാക്കി പത്രവും
ഒരു തിരി എനിക്ക് വേണ്ടിയും ഗയയില്‍ ..


തെക്ക് വശത്തായി ഒരു കുളം .വിശാലം.
അത് പച്ച നിറം ഏറ്റെടുത്തുനിന്നു. അതിന്റെ അക്കരെ തപോലീനബുദ്ധന്‍.നല്ല തെളിവെയിലില്‍ ജലത്തില്‍ തിരു രൂപം പ്രതിഫലിക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു. തീര്‍ഥാടകര്‍ പൂക്കള്‍ അര്ചിച്ചു. ജലാശയത്തില്‍ അതിന്റെ ഓമനകള്‍ നീന്തി തുടിച്ചു. അവ മനുഷ്യരുടെ സ്നേഹം അറിഞ്ഞു. നിഴലനക്കം മതി അടുത്തേക്ക് വരാന്‍
.

പടിഞ്ഞാറ് ഭാഗത്ത് എത്തിയപ്പോള്‍ കണ്ടു ഒരു തീര്‍ഥാടന സമൂഹം. സമാധാന പ്രാവുകള്‍ മരത്തണലില്‍ കൂട്ടമായി പറന്നു ഇറങ്ങിയ പോലെ.
നിറം വെള്ള. അത്ശ്രീബുദ്ധനെ തേടി ശ്രീലങ്കയില്‍ നിന്നും വന്നവര്‍.
ഈ തകര്‍ന്നു പോയ മഹാവിഹാരം പുനരുദ്ധരിക്കാന്‍ ഭാരതീയരെക്കാളും കൂടുതല്‍ തീവ്രമായ ആഗ്രഹവും ഇടപെടലും നടത്തിയത് ശ്രീലങ്ക ആണെന്ന് ആരോ പറഞ്ഞു.
പാട്നയില്‍ നിന്നും തൊണ്ണൂറ്റാറ് കി മി ദൂരമുണ്ട് ഗയയിലേക്ക്. ഈ ദൂരമോ കേരളത്തില്‍ നിന്നുള്ള ദൂരമോ ദൂരമല്ല. അശോകനില്‍ നിന്നും ഉള്ള സംവത്സരങ്ങളുടെ ദൂരവുമായി തട്ടിച്ചു നോക്കുമ്പോള്‍.അദ്ദേഹം ഈ വിഹാരം നിര്‍മിക്കുന്നതിനു പ്രചോദിതനായി.
കുശാന കാലയളവിലാണ് ക്ഷേത്രം പണിതതെന്ന് പറയുന്നു.
ഏറ്റവും കൌതുകകരമായ കാര്യം ക്ഷേത്രം ഉയരുമ്പോള്‍ ബുദ്ധമതം ഇന്ത്യയില്‍ തകരുകയായിരുന്നു.മറ്റു രാജ്യങ്ങളില്‍ പടരുകയും.
തകര്‍ച്ചയുടെ കഥ ഈ വിഹാരത്തിന്റെ ജാതകം


ഇതാ പ്രാര്‍ഥനയില്‍ മുഴുകി ഒരു ബുദ്ധമതാനുയായി.
മുന്നില്‍ വിശുദ്ധ ഗ്രന്ഥം .ചെറു മന്ത്രങ്ങള്‍ ആരെയുടെയും വരവിനെ ഗൌനിച്ചില്ല.
ഇത് പോലെ അവിടെയും ഇവിടെയും ഒട്ടേറെ ഒറ്റയാള്‍ പ്രാര്‍ത്ഥന ശ്രദ്ധയില്‍ പെട്ടു.ആരുടേയും ശല്യമില്ലാതെ കൂട്ടും കുടുംബവും ഇല്ലാതെ ആത്മശാന്തിയോ ആത്മഞാനമോ തേടി വന്നവര്‍.



ഞാന്‍ നടന്നു അടുക്കുകയായിരുന്നു.
അവിടെ പല നിറങ്ങളില്‍ ,ഏതൊക്കെയോ ഭാഷകളില്‍ എഴുതിയ സന്ദേശങ്ങളുമായി തുണികള്‍ തൂക്കി ഇട്ടിരിക്കുന്നു. നേര്ച്ച ആണോ.ആചാരമോ.അടുത്ത് ഒരു വൃക്ഷം .അവിടേക്കാണ് ജനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. അറിയാതെ എന്റെ നടത്തം വേഗത്തിലായി .


വൈശാഖം.
സര്‍വലോക വ്യഥകളുടെ അശാന്തി മുള്‍പ്പടര്‍പായി മനസ്സില്‍ നൊന്തെരിഞ്ഞ സിദ്ധാര്‍ഥന്‍ ആല്‍മരച്ചുവട്ടില്‍ ധ്യാന ലീനനായി.
മനസ്സ് എകാഗ്രതയിലേക്ക് കൂമ്പി. ശാന്തതയ്ക്ക് ഭംഗം വരാതെ പ്രകൃതി കാത്തു.സമ്പൂര്‍ണ നിശബ്ദതയുടെ മാത്രകള്‍
അസ്തമയ സൂര്യന്‍ നെര്‍മയേറിയ രശ്മികളെ ഇലപ്പടര്‍പ്പിനിടയിലൂടെ പിന്‍വലിച്ചു.
ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ പ്രകൃതി കൂടുതല്‍ വലിഞ്ഞു മുറുകി. നിമീലിത നേത്രങ്ങള്‍ .നിശ്ച്ചലതയോടടുത്ത ശ്വാസഗമനം.
നിശ്ചയദാര്‍ഡ്യം സിരകളിലൂടെ പ്രവഹിക്കുന്നു.
ഒരു പെണ്‍കുട്ടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു- സുജാത-
മരച്ചുവട്ടിലെ തിരുവിഗ്രഹം മൂന്നു രാവുകളും പകലുകളും കൊണ്ട് ധ്യാനത്തിന്റെ ഉത്തുംഗ വിതാനത്തില്‍ എത്തി.
ചിന്തയുടെ വെളിച്ചം
അപൂര്‍വമായ അനുഭവം.ഭാരമെല്ലാം ഒഴിയുന്നപോലെ.അത്ഭുത പ്രകാശം മനസ്സില്‍ നിറഞ്ഞു വഴിഞ്ഞു ഒഴുകി പറക്കാന്‍ തുടങ്ങി. .ജ്ഞാനോദയം
പൂര്‍ണചന്ദ്രന്‍ സാക്ഷി
ബുദ്ധ പൌര്‍ണമി.
ബോധി വൃക്ഷം .അതിന്റെ ചുവട്ടിലാനല്ലോ ഞാന്‍.എനിക്ക് വിശ്വാസം വരുന്നില്ല
ഞാന്‍ മനസ്സ് ബുദ്ധനില്‍ ചേര്‍ത്തുവെച്ചു.
ഇതാ പലകുറി ഉയര്ത്തു എഴുന്നേറ്റ ബോധി വൃക്ഷം..


മറ്റെല്ലാ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു ഒരിടം. അവിടെ നിശബ്ദതയുടെ ഭാഷ മാത്രം അനുവദനീയം. നിങ്ങള്ക്ക് ധ്യാനിക്കാന്‍ ഇഷ്ടം പോലെ സ്ഥലം തെരഞ്ഞെടുക്കാം. പൂക്കള്‍ പറിക്കരുത്‌. ഞാന്‍ സാവധാനം നടന്നു.അവിടെ രണ്ടു മരങ്ങള്‍ /മതങ്ങള്‍/മനസ്സുകള്‍ പരസ്പരം ഇലപ്പച്ചപ്പ്‌ കൊണ്ട് ഒന്നായി നില്‍ക്കുന്ന ഒരു ദൃശ്യം.

വളരെ പൌരാണികമായ ഒരു മണി. അതിലെ ലിഖിതങ്ങള്‍ ചരിത്രം കേള്പ്പിക്കുമോ? .
മണി മുഴക്കാന്‍ ഉള്ള കൂറ്റന്‍ ഉരുളന്‍ മരത്തടി ചങ്ങലയില്‍ ശ്വാസം മുട്ടി.
എന്റെ കൌതുകവും. ഉദ്യാനത്തില്‍ ഈ മണി നിശബ്ദതയുടെ കാവല്‍ക്കാരനായി. മൂകതയുടെ മുമ്പില്‍ ചങ്ങലയ്ക്കിട്ട ശബങ്ങള്‍. പക്ഷെ കിളികള്‍ അതൊന്നും വകവെച്ചില്ല.
കോണ്ക്രീറ്റ് കൂടാരത്തിനുള്ളിലെങ്കിലും ആ മണി ദാരു നിര്‍മിത കമാനത്ത്തില്‍ പ്രതാപം പ്രതിഫലിപ്പിച്ചു. ഇരു വശവും കൊത്തുളി വീണ മനോഹര ചിത്രങ്ങളില്‍ ഇളം വെയില്‍ വിരലോടിച്ചു.

പലതരം മണികള്‍ എന്തിനാണ്? .എല്ലാം മുഴക്കുന്നത് ഒരേ നാദം എന്ന് ഒര്മിപ്പിക്കാണോ.? എല്ലാ മതങ്ങളിലും മുഴങ്ങുന്നത് അത് തന്നല്ലേ എന്ന ചോദ്യം...
ഇങ്ങനെയുള്ള അസംഖ്യം ചോദ്യങ്ങള്‍ മനസ്സില്‍ നിറയ്ക്കാന്‍ ഇവ നിമിത്തമാകട്ടെ എന്ന് കരുതിയോ
ഞാന്‍ അവിടെ എനിക്ക് അല്‍പ നേരം വിശ്രമം ഒരുക്കി.



മഹാവിഹാരം ഒന്ന് ചുറ്റി .
അകത്തു കയറി
ശാക്യമുനി
അല്‍പ നേരം അവിടെ
പുറത്തിറങ്ങി.
അപ്പോള്‍ ഗയയിലെ ചരിത്ര മ്യൂസിയം നല്‍കിയ അറിവുകള്‍ ഓര്‍ത്തു
ശരണ മന്ത്രങ്ങള്‍ തളിര്‍ത്ത മഹാ വൃക്ഷം മുറിച്ചത്..
മഹാവിഹാരം കൊത്തിനുറുക്കി മണല്‍ത്തരികളാക്കിയത് ..
പലവട്ടം ബൌദ്ധര്‍ നേരിട്ട തീക്കനല്‍ ദിനങ്ങള്‍..
യാഥാസ്തിതിക ഹൈന്ദവര്‍ ശങ്കരന്റെ നേതൃത്വത്തില്‍ ഈ വിഹാരത്തിന്റെ നെഞ്ചില്‍ കൈ വെച്ചത്..
ഭരണാധികാരികളുടെ മത താല്‍പര്യങ്ങളില്‍ ഉലഞ്ഞു വീണത്‌...
അമാവാസിയുടെ മേല്‍ പൌര്‍ണമി വീണ്ടും വീണ്ടും വിജയം കണ്ടത്.


ഒരിക്കല്‍ക്കൂടി ഇവിടെ വരാന്‍ കഴിയുമോ..?
'ആഗ്രഹങ്ങളാണ് ദുഖകാരണം'
ആരോ മന്ത്രിച്ചു
------

ഇത് ഗയ ,ബോധി ഗയ-1
കഴിഞ്ഞ ലക്കം വഴിക്കാഴ്ചകള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
--------

4 comments:

  1. ഓരോ ഫോട്ടോയും ക്ലിക്ക് ചെയ്‌താല്‍ കൂടുതല്‍ വലുതായി ഗയ ക്കാഴ്ചകള്‍ കാണാം .അനുഭവം കൂട്ടാം.

    ReplyDelete
  2. കലാധരൻ സാർ...വിവരണം നന്നായിരിക്കുന്നു...പക്ഷെ ഫോണ്ടിന്റെ പ്രശ്നമാണെന്ന് തോന്നുന്നു,വായിക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്

    ReplyDelete
  3. ധ്യാന വിശ്രാന്തിയില്‍ .. നീലയുടെ സാന്നിധ്യം എനിക്കും അര്‍ക്ക പൂര്‍ണ്ണിമ .

    ReplyDelete
  4. സാഞ്ചിയിലും സാരനാഥിലും ഒക്കെ ഞാന്‍ കുഞ്ഞു നാളില്‍ പോയിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്, എനിക്കോര്‍മയില്ല. യാത്രകളോടുള്ള ഒടുങ്ങാത്ത ദാഹം അന്നേ തുടങ്ങിയതാവാം.
    ഒരു പാടിഷ്ടമായി ഈ കുറിപ്പ്.........സസ്നേഹം

    ReplyDelete